കൊല്ലം : കുളത്തൂപ്പുഴയില്‍ പാകിസ്ഥാന്‍ നിര്‍മിത വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ-മാവോയിസ്റ്റ് സംഘടനകളെ സംശയിച്ച് അന്വേഷണസംഘം. വെടിയുണ്ടകള്‍ ഉപേക്ഷിച്ചതാണെന്ന വാദം കേന്ദ്ര സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ തള്ളി. സംഭവം അന്വേഷിക്കുന്ന ഡിഐജി അനൂപ് ജോണ്‍ കുരുവിളയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം വിപൂലീകരിച്ചു.
പാകിസ്ഥാന്‍ സൈന്യത്തിന് വെടിക്കോപ്പുകള്‍ നിര്‍മിക്കുന്ന സ്ഥാപനത്തില്‍ നിര്‍മിച്ച 14 വെടിയുണ്ടകളാണ് കുളത്തൂപ്പുഴയില്‍ നിന്ന് കണ്ടെടുത്തത്.
കൊല്ലം, തിരുവനന്തപുരം എഡിഷനുകളിലുള്ള രണ്ട് ദിനപത്രങ്ങളിലാണ് വെടിയുണ്ടകള്‍ പൊതിഞ്ഞ് സൂക്ഷിച്ചിരുന്നത്. ഇതിനൊപ്പം തമിഴ്‌നാട്ടിലെ വൈദ്യുത ബില്ലും അന്വേഷണസംഘത്തിന് ലഭിച്ചു. വൈദ്യുതബില്ലിന്റെ ഉറവിടത്തെ കുറിച്ചും അന്വേഷണം തുടങ്ങി. തീവ്രവാദ- മാവോയിസ്റ്റ് സംഘങ്ങള്‍ ഈ വെടിയുണ്ടകള്‍ ഉപയോഗിക്കാറുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചവിവരം.
അതുകൊണ്ട് തന്നെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് തീവ്രവാദ- മാവോയിസ്റ്റ് സംഘടനകളില്‍ ഉള്‍പ്പെട്ടവര്‍ വനമേഖലയില്‍ വെടിയുണ്ടകള്‍ കൊണ്ടുവന്ന് വെച്ചതാണെന്നാണ് സംശയം. വെടിയുണ്ടകള്‍ ഉപേക്ഷിച്ചതാകാമെന്ന വാദം കേന്ദ്ര-സംസ്ഥാന അന്വേഷണസംഘങ്ങള്‍ തള്ളി.
നിലവിലെ മലയോര ഹൈവെയായി നവീകരിക്കുന്നതിന് മണ്ണിറക്കിയ സ്ഥലത്താണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഇവ ഉപേക്ഷിക്കാനായിരുന്നു നീക്കമെങ്കില്‍ പ്രദേശത്തെ വനത്തിലേക്ക് വലിച്ചെറിയുകയൊ കുഴിച്ചിടുകയൊ ആവാമായിരുന്നു.
അതുകൊണ്ട് തന്നെ വെടിയുണ്ടകള്‍ പൊലീസിന്റെ കരങ്ങളിലെത്തിക്കണമെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന് വെച്ചതാകാമെന്നാണ് അന്വേഷണസംഘങ്ങളുടെ കണക്ക് കൂട്ടൽ. സംഭവം അന്വേഷിക്കുന്ന ഡിഐജി അനൂപ് ജോണ്‍ കുരുവിളയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം വിപൂലീകരിച്ചു.