ഡൽഹി: ജമ്മു കാഷ്മീരിൽ ഇന്ത്യ തീകൊണ്ടു കളിക്കുകയാണെന്ന് പാക്കിസ്ഥാൻ പ്രസിഡന്റ് ആരിഫ് അൽവി. കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയോടു പ്രതികരിക്കവെയായിരുന്നു അൽവിയുടെ പരാമർശം. ഇന്ത്യയുടെ തീക്കളി രാജ്യത്തിന്റെ മതേതരത്വത്തിനു ഭീഷണിയാണെന്നും അൽവി പറഞ്ഞതായി വൈസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിലൂടെ കാഷ്മീരിലെ സാഹചര്യം മെച്ചപ്പെടുമെന്ന് ഇന്ത്യയിലെ സർക്കാർ വിചാരിക്കുന്നുണ്ടെങ്കിൽ അവർ ഇപ്പോൾ വിഡ്ഢികളുടെ സ്വർഗത്തിലാണെന്നും ഭരണഘടന ഭേദഗതി ചെയ്തതിലൂടെ അവർ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അൽവി പറഞ്ഞതായി പാക് പത്രമായ ഡോണ്‍ റിപ്പോർട്ട് ചെയ്യുന്നു. ഇങ്ങനെ സംഭവിച്ചാൽ അതിൽ പാക്കിസ്ഥാന് യാതൊരു നിലയിലുള്ള ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിൽ യോഗത്തിനുശേഷം പ്രസ്താവനയൊന്നും ഇറക്കാത്തതിൽ പാക്കിസ്ഥാൻ നിരാശരാണോ എന്ന ചോദ്യത്തിന്, നേരത്തെ തന്നെ അന്താരാഷ്ട്രീയവത്ക്കരിക്കപ്പെട്ട പ്രശ്നമാണ് ഇതെന്നായിരുന്നു ആൽവിയുടെ മറുപടി.