വാഷിങ്ടൻ : ഇന്ത്യയുമായി സമാധാനം പങ്കിടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പാക്കിസ്ഥാന്‍ ഭീകരർക്കു നൽകുന്ന പിന്തുണ അവസാനിപ്പിക്കണമെന്നു യുഎസ്. അതിർത്തി കടന്നുള്ള ഭീകരതയെ പാക്കിസ്ഥാൻ പിന്തുണയ്ക്കുന്നതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയ്ക്കുള്ള പ്രധാനതടസ്സമെന്നു ദക്ഷിണ, മധ്യേഷ്യയുടെ ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ആലീസ് ജി. വെൽസ് അഭിപ്രായപ്പെട്ടു.
1971ലെ യുദ്ധാനന്തരമുള്ള സിംല കരാർ മാർഗനിർദേശമനുസരിച്ച് ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള പ്രശ്നങ്ങളെ ഉഭയകക്ഷി ചർച്ചകളിലൂടെ വേണം പരിഹരിക്കാനെന്ന നിലപാടാണു യുഎസിനു ഉള്ളത്. യുഎൻ ചാർട്ടറിനെ ആധാരമാക്കിയായിരിക്കും ഇരുരാജ്യങ്ങളുടെയും ബന്ധത്തിന്റെ ധാരണകൾ രൂപപ്പെടുത്തേണ്ടതും. ഭീകരതയ്ക്കു പാക്കിസ്ഥാൻ നൽകുന്ന അകമഴിഞ്ഞുള്ള പിന്തുണയാണ് ഇന്ത്യയുമായുള്ള സമാധാന ചർച്ചകൾക്കു വിഘാതം നിൽക്കുന്നതെന്നും ആലീസ് ജി. വെൽസ് പറഞ്ഞു.
2006-2007 കാലത്തെ ചർച്ചകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങൾ ഏറെക്കുറെ പരിഹരിക്കാൻ സാധിച്ചിരുന്നു. ഇതെല്ലാം സാധ്യമാണെന്നുള്ളതിനുള്ള തെളിവായി ചരിത്രം നമുക്കു മുന്നിലുണ്ടെന്നും ആലീസ് ജി. വെൽസ് പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാൻ നേരിട്ടുള്ള ചർച്ച തന്നെയാണ് ഫലപ്രദമെന്ന നിലപാടാണ് യുഎസിനുള്ളതെന്നും ആലീസ് പറഞ്ഞു.