കോട്ടയം : പാലാ പോലീസ് സബ് ഡിവിഷനെ കേരളത്തിലെ തന്നെ നമ്പർ വൺ സബ് ഡിവിഷൻ ആക്കിയതിന്റെ ക്രഡിറ്റുമായി പാലാ ഡിവൈ.എസ്.പി. വി.ജി. വിനോദ് കുമാർ, സ്ഥലം മാറുന്നു. പ്രമോഷനോടെ എസ്.പി. ആയി തിരുവനന്തപുരം എൻ.ആർ.ഐ. സെല്ലിലേയ്ക്കുള്ള സ്ഥലം മാറ്റ ഉത്തരവ് ഇന്ന് വൈകിട്ടാണ് ഇദ്ദേഹത്തിന് ലഭിച്ചത് .
സംസ്ഥാനത്ത് ആദ്യമായി ഒരു പോലീസ് സബ്ഡിവിഷനിൽ ജനമൈത്രി പോലീസ് ഭവന സന്ദർശനം നടത്തി ആളുകളുടെ വിവരശേഖരണം നടത്തിയത് പാലാ സബ് ഡിവിഷനിലാണ്. ഇതിന് നേതൃത്വം നൽകിയത് വിനോദ് കുമാറായിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ പാലായിൽ നടന്ന സമ്മേളനത്തിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഡി.ജി.പി. ലോക് നാഥ് ബഹ്റ, എ.ഡി.ജി.പി. ഡോ.ബി.സന്ധ്യ എന്നിവരുൾപ്പെടെ അന്ന് സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖരെല്ലാം, വിനോദ് കുമാറിനെ പരസ്യമായി അഭിനന്ദിച്ചിരുന്നു.
സംസ്ഥാനത്ത് ആദ്യമായി ഒരു പോലീസ് സ്റ്റേഷനിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളുമായി "ഹോട്ട്ലൈൻ " ടെലിഫോൺ ബന്ധം സ്ഥാപിക്കൽ പദ്ധതി പാലാ പോലീസ് സ്റ്റേഷനിൽ ആരംഭിക്കുന്നതിന് ചുക്കാൻ പിടിച്ചതും വിനോദ് കുമാറാണ്.
സബ് ഡിവിഷനിലാകെ ആയിരത്തോളം ഗതാഗത ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് അപകടത്തിന്റെ തോത് കുറച്ച "സുഖ യാത്ര ശുഭയാത്ര " പദ്ധതി, അപകടരഹിത ജംഗ്ഷനുകൾക്ക് തുടക്കം കുറിച്ച "മുത്തോലി മോഡൽ ജംഗ്ഷൻ " പദ്ധതി തുടങ്ങി ഒട്ടേറെ ജനോപകാര പ്രവർത്തനങ്ങൾ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ വിനോദ് കുമാർ നടപ്പിലാക്കി.
2004-ൽ കൊസവോയിൽ യു.എൻ.സമാധാനസേനയിൽ പ്രവർത്തിക്കവെ മികച്ച പോലീസ് ഓഫീസർക്കുള്ള പ്രത്യേക പുരസ്കാരം,
2012-ൽ മികച്ച കുറ്റാന്വേഷകനുള്ള പോലീസ് മേധാവിയുടെ ബഹുമതി, 2014ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, എന്നിവ നേടിയിട്ടുള്ള വിനോദ് കുമാറിന് 23 വർഷത്തെ സേവനത്തിനിടെ 130 ഗുഡ് സർവ്വീസ് എൻട്രികളും ലഭിച്ചിട്ടുണ്ട്.
20l6 ജൂലൈയിൽ പാലാ ഡിവൈ. എസ്.പി. ആയി ചുമതലയേറ്റ ഇദ്ദേഹം കേരളത്തിലെ സീനിയർ ഡിവൈ.എസ്.പി. ആയിരുന്നു. കോട്ടയം പാമ്പാടി വെള്ളറടയിൽ എസ്. ഗോപിനാഥൻ നായർ - ചന്ദ്രമതിയമ്മ ദമ്പതികളുടെ മകനായ വിനോദ് കുമാർ 1995-ൽ എസ്.ഐ. ആയാണ് പോലീസ് സേനയിൽ ചേർന്നത്.