പാലാ: ഉപതെരെഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെതിരെ മീനച്ചിൽ താലൂക്കിലെ ഭൂമി പ്രശ്നം ഉയര്‍ത്തിക്കാട്ടി യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ . ജോസ് ടോം രംഗത്ത്.
മണ്ഡലത്തിലെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം അവരുടെ ചില പുരയിടങ്ങള്‍ തോട്ടങ്ങളായി സര്‍ക്കാര്‍ രേഖകളില്‍ ഇടം പിടിച്ചതാണ്. പാലാ മണ്ഡലത്തിലെ 20000 ൽ പരം ഭൂഉടമകളെ ബാധിക്കുന്ന പ്രശ്നമാണിത്.
പൂവരണി, മൂന്നിലവ്, കൊണ്ടൂർ വില്ലേജുകളിൽ റീസർവ്വേയ്ക്ക് ശേഷം റവന്യൂ വകുപ്പിന് കൈമാറിയ ഭൂരേഖാ രജിസ്റ്ററിലും ബേസിക്ക് ടാക്സ് രജിസ്റ്ററിലും ചട്ടങ്ങളിൽ ഇല്ലാത്ത തോട്ടം എന്ന ഇനം ചട്ടവിരുദ്ധമായി എഴുതി ചേർത്ത് കൃഷകരെ അനാവശ്യമായി ബുദ്ധി മുട്ടിക്കുകയും തെറ്റ് കണ്ടത്തിയിട്ടും തിരുത്തുവാൻ റവന്യൂ വകുപ്പ് തയ്യാറാകാതിരിക്കുന്നതിനെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം ഇന്ന് ആഞ്ഞടിച്ചു.
ഈ തെറ്റ് ചൂണ്ടിക്കാട്ടി കെ.എം.മാണി നിയമ സഭ മുമ്പാകെ പരാതി ഉന്നയിച്ചപ്പോള്‍ സംഭവിച്ച തെറ്റ് ഉടൻ തിരുത്തുമെന്നും ഇതിനുള്ള നിർദ്ദേശം അതാത് ഭൂരേഖ തഹസിൽദാർമാര്‍ക്ക് നല്‍കിയതായും റവന്യൂ മന്ത്രി നിയമസഭയിൽ കെ.എം.മാണിയെ അറിയിച്ചിരുന്നുവെങ്കിലും ഇടത് സംഘടനാ ജീവനക്കാർ സർക്കാർ നിർദ്ദേശം നടപ്പാക്കാതെ കർഷകരെയും ഭൂഉടമകളെയും നിത്യ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്നും ജോസ് ടോം പറഞ്ഞു.
തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് വർഷങ്ങളായി ദുരിതമനുഭവിക്കുന്ന ഭൂഉടമകശക്കൊപ്പം താനും യു ഡി.എഫും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ കർഷക യൂണിയൻ സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു ജോസ് ടോമിന്‍റെ പ്രതികരണം .
പാലാ ഉപതെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഏറ്റവും അധികം നേരിടാന്‍ പോകുന്ന വെല്ലുവിളിയും ഈ ഭൂമി പ്രശ്നം തന്നെയായിരിക്കും.