പാലാ: ഗുരുസേവ വെല്‍ഫെയര്‍ സൊസൈറ്റിയുടെ സംരംഭമായ ഗുരുസേവ ഫുഡ്‌പ്രോഡക്ടിന്‍റെ വിതരണോദ്ഘാടവും ഗുരു സപര്യ പ്രഥമ യ പുരസ്‌കാര സമര്‍പ്പണവും 17ന് പാലായില്‍ നടക്കുമെന്ന് ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ശുദ്ധമായത് ഉപയോഗിച്ച് ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുരുസേവ സംരംഭം ആരംഭിക്കുന്നത്. മായം ചേരാത്ത ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ച് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മുളകുപൊടി, മഞ്ഞള്‍പൊടി, സാമ്പാര്‍പൊടി, രസപ്പൊടി, മല്ലിപൊടി, മസാല തുടങ്ങിയ വിവിധതരം കറിക്കൂട്ടുകളാക്കി പൊതുജനങ്ങളിലെത്തിക്കുന്നതാണ് പദ്ധതി.
സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 80 പുരുഷ, വനിതാ സ്വാശ്രയസംഘങ്ങളിലെ ആയിരക്കണക്കിന് പേര്‍ക്കാണ് തുടക്കത്തില്‍ വിതരണം ചെയ്യുക. തുടര്‍ന്ന് പൊതുജനങ്ങളിലേക്കും വിതരണം ആരംഭിക്കും.
17ന് രാവിലെ 10ന് അരുണാപുരം റസ്റ്റ് ഹൗസില്‍ ചേരുന്ന സമ്മേളനത്തില്‍ മാണി സി. കാപ്പന്‍ എംഎല്‍എ പ്രൊഡക്ടുകളുടെ വിതരണോദ്ഘടനം ചലച്ചിത്രതാരം മീനാക്ഷി നല്‍കിക്കൊണ്ട് നിര്‍വ്വഹിക്കും. ഗുരുസേവ ചെയര്‍മാന്‍ സത്യന്‍ പന്തത്തല അധ്യക്ഷത വഹിക്കും.
ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന്‍റെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ നിര്‍വ്വഹിക്കും. പഞ്ചായത്തംഗം രണ്‍ജിത്ത് ജി. മീനാഭവന്‍, ഡോ.എസ്. ജയമോള്‍, ഗുരുസേവ ജനറല്‍ സെക്രട്ടറി കെ.റ്റി. ഗംഗാധരന്‍, ട്രഷറര്‍ കെ.എസ്. രാജഗോപാലന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
ഗുരുസേവയുടെ ഗുരുസപര്യ പ്രഥമ പുരസ്‌കാരം കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല ലക്ചറര്‍ ഡോ. എസ്. ജയമോള്‍ക്ക് മാണി സി. കാപ്പന്‍ സമ്മാനിക്കും. അരലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ശ്രീനാരായണവിജയ മഹാകാവ്യത്തെ അടിസ്ഥാനമാക്കി എം.ജി. സര്‍വ്വകലാശാലയില്‍ നിന്നും പിഎച്ച്ഡി നേടിയ ജയമോള്‍ പത്തനാപുരം മഞ്ചള്ളൂരില്‍ പരേതനായ കെ. കുട്ടപ്പനാചാരിയുടെയും സരസമ്മയുടെയും മകളാണ്.തുടർന്നും ഇത്തരം മികച്ച വ്യക്തികൾക്ക് സൊസൈറ്റി പുരസ്ക്കാരം നൽകുമെന്ന് സംഘാടകരായ ഗുരുസേവ ചെയര്‍മാൻ സത്യന്‍ പന്തത്തല, കെ.റ്റി. ഗംഗാധരന്‍, മോഹനന്‍ പുളിയ്ക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തിൽ പറഞ്ഞു.