പാലക്കാട് : കോവിഡ് രോഗ പശ്ചാത്തലത്തിൽ ജയിൽ തടവുകാരുടെ വീട്ടുകാരുമായുള്ള കൂടികാഴ്ചക്ക് കടുത്ത നിയന്ത്രണമുള്ള സാഹചര്യത്തില്‍ ജയിൽ ഡിജിപി ഋഷിരാജ് സിംഗ് പരീക്ഷണാടിസ്ഥാനത്തിൽ അടുത്ത ബന്ധുക്കളുമായി വീഡിയോ കാൾ ചെയ്യുന്നതിനു ഉത്തരവ് പുറപ്പെടുവിച്ചു.
പാലക്കാട് ജില്ലാ ജയിലിലെ ഒരു തടവുകാരൻ വീട്ടുകാരുമായി വീഡിയോ കാൾ ചെയ്യുന്നതാണ് ചിത്രത്തിൽ . കഴിഞ്ഞ ഏതാനും മാസങ്ങളായി റിമാന്റിൽ കഴിയുന്ന ഇയാള്‍ തന്റെ കുത്തിനെ ആദ്യമായി കണ്ട് വിതുമ്പി പോയി .
അടച്ചിടൽ കാലത്ത് കോടതിയിൽ ഹാജരാക്കുന്നതും ആശുപത്രിയിൽ ഡോക്ടറെ കാണുന്നതും കഴിയുന്നത്ര ഒഴിവാക്കി ഓൺലൈനായാണ് ജയിലുകളിൽ നടത്തുന്നത്. ഇപ്പോഴിതാ ഇതും വീഡിയോ കാളിലൂടെയായി. വീട്ടുകാരേയും കുടുംബത്തേയും കണ്ട് സംസാരിക്കാൻ കഴിയുന്നത് മാനസിക സംഘർഷം ഏറെ കുറക്കും എന്നതിൽ സംശയമില്ലല്ലോ.
കഴിഞ്ഞ ആഴ്ചയിൽ ജയിലിലെ കേരോദ്യാനം കൃഷി മന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തിരുന്നു.
മലമ്പുഴ ജയിലിൽ നിന്നും 4 പേർക്കാണ് ഇന്ന് വീഡിയോ കാൾ ചെയ്യാൻ സാധിച്ചത്. ദിനംപ്രതി ശരാശരി 20 പേർ വീഡിയോ കോളിലൂടെ കോടതി നടപടികൾ അഭിമുഖീകരിക്കുന്നുണ്ട്.
കൂടാതെ ജില്ലാ ആശുപത്രിയിലെ സൈക്യാട്രി വിഭാഗം എല്ലാ ബുധനാഴ്ചയും ടെലി കൺസൾട്ടേഷൻ നടത്തി വരുന്നുണ്ട്. ഇതിനു പുറമെ ഇ. സഞ്ജീവനി പോർട്ടലിലൂടേയും തടവുകാർക്ക് ഡോക്ടർ കൺസൾട്ടേഷൻ ലഭ്യമാക്കുന്നുണ്ട്.