അഗളി : തമിഴ്നാട്ടിലെ ഒട്ടേറെ ഹോട് സ്പോട്ടുകൾ കടന്നെത്തിയ വാഹനത്തിലെ ഡ്രൈവറാണ് എന്നൊന്നും ഓർത്തില്ല, അതിനുള്ള സമയവുമായിരുന്നില്ല; കോവിഡ് ഭീതിയല്ല മറ്റൊരാളുടെ പ്രാണനാണു വലുതെന്നു മാത്രം ദീപ ചിന്തിച്ചു. ആ സ്നേഹദീപത്തിൽ വീണ്ടും തെളിഞ്ഞു ചിരിക്കുന്നു ഇസാക്കി മുത്തു.
കോട്ടത്തറയിലെ മിൽമ പ്ലാന്റിൽ നിന്നു പാൽ കൊണ്ടുപോകാൻ ടാങ്കറുമായി വന്നതാണു ഡ്രൈവർ തിരുനെൽവേലിക്കാരൻ ഇസാക്കി മുത്തു (60). ഹൃദയാഘാതത്തെത്തുടർന്നു തളർന്നുവീണ മുത്തുവിനു ജീവൻ തിരിച്ചുകിട്ടിയതു മിൽമ ശീതീകരണ പ്ലാന്റ് മാനേജർ ആർ. ദീപ തക്കസമയത്തു നൽകിയ പ്രഥമശുശ്രൂഷയുടെ ബലത്തിലാണ്.
28നു രാവിലെ പ്ലാന്റിലെ അണുനശീകരണ പ്രോട്ടോക്കോൾ പൂർത്തിയാക്കി കുളിയും ഭക്ഷണവും കഴിഞ്ഞു വിശ്രമിക്കുന്നതിനിടെയാണു മുത്തുവിനു നെഞ്ചുവേദന അനുഭവപ്പെട്ടത്. വിശ്രമമുറിയിൽ നിന്നു മുത്തു പുറത്തേക്കു വരുന്നതും ഓഫിസിലേക്കുള്ള ചവിട്ടുപടിയിലിരുന്നു സഹായത്തിനായി കൈനീട്ടുന്നതും ദീപ കണ്ടു.
ഓടിയെത്തിയപ്പോഴേക്കും ഒരു വശത്തേക്കു വീണിരുന്നു. ഉടൻ മടിയിൽ കിടത്തി ഫോണിൽ സമീപത്തെ ഗവ. ട്രൈബൽ ആശുപത്രിയിലെ ഡോ. പ്രഭുദാസിനെ വിളിച്ചു. ഇതിനകം മറ്റു ജീവനക്കാരും ഓടിയെത്തി.
ഇവരുടെ സഹായത്തോടെ പ്രഥമശുശ്രൂഷ നൽകി നിമിഷങ്ങൾക്കകം ആംബുലൻസിൽ മുത്തുവിനെ ആശുപത്രിയിൽ എത്തിച്ചു. ഉച്ചകഴിഞ്ഞു ജില്ലാ ആശുപത്രിയിൽ ഐസലേഷൻ വാർഡിലേക്കു മാറ്റി.
ഇന്നലെ മുത്തുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായും സ്രവ പരിശോധനയിൽ കോവിഡ് ഇല്ലെന്നും ഡോക്ടർമാർ അറിയിച്ചതോടെ ദീപയ്ക്കും ആശ്വാസം. ഡ്രൈവറുടെ ഫലം നെഗറ്റീവായതിനാൽ ദീപയ്ക്ക് ക്വാറന്റീൻ ആവശ്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.