പാലക്കാട്: കോവിഡ് നിയന്ത്രണങ്ങൾക്ക് അയവു നൽകി സ്വകാര്യ ബസുകള്‍ സർവ്വീസ് ആരംഭിച്ചെങ്കിലും ബസ്സ്റ്റാൻഡ് ശുചീകരിക്കാതെ നഗരസഭ. കാടുപിടിച്ച് കിടക്കുന്ന മുൻസിപ്പൽ സ്റ്റാൻഡിൽ ഇഴജന്തുക്കളെ ഭയന്ന് ബസുകാത്തു നിൽക്കേണ്ട ദുരവസ്ഥയിലാണ് യാത്രക്കാർ.
നഗരസഭ എഞ്ചിനിയറിംഗ് വിഭാഗം നടത്തിയ പരിശോധനയിൽ ബലക്ഷയം കണ്ടതിനെ തുടർന്ന് 2018 ഓഗസ്റ്റിലാണ് മുൻസിപ്പൽ ബസ് സ്റ്റാൻഡ് നവീകരണത്തിനായി പൊളിച്ചത്. നഗരസഭ ഫണ്ട്, എംപി, എംഎല്‍എ ഫണ്ടുകൾ ഉപയോഗിച്ച് നവീകരിക്കുമെന്നായിരുന്നു നഗരസഭ ആദ്യം അറിയിച്ചത്.
പിന്നീട് കേന്ദ്ര സർക്കാറിൻ്റെ അമൃതം പദ്ധതിയിലുൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുമെന്ന അവകാശവാദവും ഉന്നയിച്ചു. ബസ്സ്റ്റാഡിൻ്റെ രൂപരേഖയുണ്ടാക്കിയതല്ലാതെ നിർമ്മാണം ഒരിഞ്ച് മുന്നോട്ട് പോയില്ല. ഇതോടെയാണ് സ്റ്റാൻഡ് പരിസരം കാടുപിടിച്ചത്.
കോവിഡ് നിയന്ത്രണത്തിൽ ഇളവ് ലഭിച്ച് ബസുകള്‍ സർവ്വീസ് ആരംഭിച്ചെങ്കിലും ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് കാടുവെട്ടിതെളിക്കാൻ പോലും അധികൃതർ തയ്യാറാവുന്നില്ല. ഇതുമൂലം യാത്രക്കാർ ദുരിതത്തിലുമായി.