കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യവ്യവസ്ഥയിൽ ഇളവ്. ഹൈക്കോടതിയാണ് ഇളവ് നൽകിയത്. ഇബ്രാഹിം കുഞ്ഞ് സമർപ്പിച്ച ഹർജിയിലാണ് നടപടി.കഴിഞ്ഞ മാസമാണ് ഇളവ് തേടി ഇബ്രാഹിം കുഞ്ഞ് കോടതിയെ സമീപിച്ചത്.
രോഗ വിവരം ഉൾപ്പെടെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണം പുർത്തിയായ കേസിൽ കുറ്റപത്രം സമർപ്പിച്ചെന്നും ഏഴര മാസമായി കോടതി നിർദേശം പാലിക്കുന്നുണ്ടെന്നും ഹർജിയിൽ പറഞ്ഞിരുന്നു. കേസെടുത്തതിന്റെ പേരിൽ ഒരു വ്യക്തിയുടെയും സഞ്ചാര സ്വാതന്ത്ര്യം അനിശ്ചിതമായി തടയാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഇളവ് നൽകിയത്.
പാലാരിവട്ടം പാലം അഴിമതി കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. കേസിൽ അറസ്റ്റിലായ ഇബ്രാഹിം കുഞ്ഞിന് ജില്ല വിട്ട് പോകരുതെന്ന ഉപാധിയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ആവശ്യം തള്ളുകയായിരുന്നു.