പത്തനംതിട്ട: പമ്പ ഡാമിന്റെ ആറു ഷട്ടറുകളും തുറന്നതിനെ തുടര്‍ന്ന് ജാഗ്രത ശക്തമാക്കി. നേരത്തെ രണ്ടു ഷട്ടറുകൾ മാത്രമാണ് തുറന്നിരുന്നത്. വെള്ളം 985 മീറ്റർ എത്തുമ്പോൾ തുറക്കാനാണ് സെൻട്രൽ വാട്ടർ കമ്മിഷൻ നിർദേശിച്ചതെങ്കിലും 983.5 മീറ്റർ ആയപ്പോഴേക്കും വെള്ളം തുറന്നു വിടാൻ ദുരന്തനിവാരണ അതോറിറ്റി തീരുമാനിക്കുകയായിരുന്നു.
ട്ടറുകള്‍ തുറന്നതോടെ പമ്പ ത്രിവേണിയിൽ ഒരടിയോളം വെള്ളമുയർന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറന്നത്. ഘട്ടം ഘട്ടമായി ആറ് ഷട്ടറുകളും തുറന്നു. സെക്കന്റിൽ 82 ക്യു മക്സ് വെളളമാണ് തുറന്നു വിടുന്നത്. നദിയിലെ ജലനിരപ്പ് 40 സെന്റിമീറ്റർ ഉയരാൻ സാധ്യതയുള്ളതിനാലാണ് പമ്പാതീരത്ത് ജാഗ്രതാ നിർദ്ദേശം നൽകിയത്.
ആറന്മുളയിലും റാന്നിയിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയത്. നിലവിൽ പമ്പാ നദി കരയോടു ചേർന്നാണ് ഒഴുകുന്നത്. ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി.