കോഴിക്കോട്: നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് പ്രതി അർജുന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ജൂൺ പത്തിന് നടന്ന കൊലപാതകങ്ങളിൽ മൂന്ന് മാസം കഴിഞ്ഞിട്ടും തുമ്പ് കിട്ടാതിരിക്കുമ്പോഴാണ് ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം വീണ്ടും അർജുനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
കൃത്യം നടത്തിയത് ഇടംകൈയ്യനാണെന്നായിരുന്നു ഫോറൻസിക് ഫലം. ഇതിന്റെ അടിസ്ഥാനത്തിലാണ് അർജുനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. നേരത്തെ ഒരു തവണ ചോദ്യം ചെയ്ത ശേഷം അർജുനെ വിട്ടയച്ചിരുന്നു.
എന്നാൽ രണ്ടാമത്തെ വട്ടം നടത്തിയ ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഫോറൻസിക് റിപ്പോർട്ടിന്റെ ബലത്തിൽ നടത്തി ഈ ചോദ്യം ചെയ്യലിൽ, ആത്മഹത്യ ചെയ്യാൻ അർജുൻ എലിവിഷം കഴിച്ചതും പൊലീസിന്റെ സംശയം ബലപ്പെടുത്തി.
അർജുനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ ആവശ്യപ്പെടും. മാനന്തവാടി ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ നൽകുക. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുക. മാനന്തവാടി ജില്ല ജയിലിൽ റിമാന്‍റിൽ കഴിയുന്ന പ്രതിയെ കഴിഞ്ഞ ദിവസം കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കസ്റ്റഡിയിൽ വിട്ടുകിട്ടുന്ന പ്രതിയെ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും.