ചണ്ഡിഗഡ് ∙ പഞ്ചാബ് കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുള്ള വഴക്ക് വീണ്ടും പരസ്യമായ വിഴുപ്പലക്കിലേയ്ക്ക് . മന്ത്രിയും കോൺഗ്രസിന്റെ താരപ്രചാരകനുമായ നവജോത് സിങ് സിദ്ദുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി അമരീന്ദർ സിങ് ഇന്ന് രംഗത്ത് വന്നു .
തന്നെ താഴെയിറക്കി മുഖ്യമന്ത്രിയാകാനുള്ള പുറപ്പാടിലാണ് നവജോത് സിങ് സിദ്ദുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം . ചെറുപ്പംതൊട്ടേ സിദ്ദുവിനെ അറിയാം. പല ആഗ്രഹങ്ങളുമുള്ള ആളാണ് .
തിരഞ്ഞെടുപ്പ് നടക്കുന്നതിനു തലേദിവസം തന്നെ അതിനുള്ള നീക്കം നടത്തിയതു ശരിയായില്ല. അതിന്റെ പ്രതിഫലനം പാർട്ടിയിലും സ്ഥാനാർഥികളിലുമുണ്ടാകും. പാർട്ടി സിദ്ദുവിനെതിരെ നടപടി സ്വീകരിക്കും. അച്ചടക്ക ലംഘനം പാർട്ടി അനുവദിക്കില്ല. കേന്ദ്രകമ്മിറ്റിയാണ് തീരുമാനം എടുക്കേണ്ടത്.
തിരഞ്ഞെടുപ്പിനു ശേഷം തീരുമാനമെടുക്കുമെന്നാണു കരുതുന്നത്. എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ അത് പാർട്ടിക്ക് കോട്ടമുണ്ടാക്കുന്ന രീതിയിലാകരുത്– അദ്ദേഹം പറഞ്ഞു. മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമാണ് സിദ്ദു.