റിയാദ് : 30 വർഷത്തെ പ്രവാസ ജീവിതത്തിനു തിരശ്ശീലയിട്ട് നവോദയ കേന്ദ്ര കമ്മിറ്റി അംഗവും സാമൂഹ്യപ്രവർത്തകനുമായ പപ്പൻ കരിവെള്ളൂർ നാട്ടിലേക്ക് മടങ്ങുന്ന തിനെ തുടർന്ന് നവോദയ പ്രവർത്തകർ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. ഭാര്യ ശ്യാമള വീണ് കാലൊടിഞ്ഞതിനെ തുടർന്ന് അവരെ ശുശ്രൂഷിക്കാൻ വേണ്ടിയാണ് പ്രവാസ ജീവിതത്തിന് പപ്പൻ സ്വയം വിരാമമിടുന്നത്.
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനിടത്ത് കരിവെള്ളൂർ സ്വദേശിയായ പപ്പൻ (പദ്മനാഭൻ) 1990 ൽ മസ്കറ്റിലാണ് ആദ്യമെത്തിയത്. രണ്ടുവർഷത്തിനുശേഷം റിയാദിലെത്തി സൗദി കസ്റ്റംസിൽ ജോലി നേടി 28 വർഷം പൂർത്തിയാക്കിയതിനുശേഷമാണ് മടങ്ങുന്നത്. നവോദയയുടെ രണ്ടാം സമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ അന്ന് എം എൽ എ ആയിരുന്ന ആരിഫ് എത്തിയതോടെ നവോദയയിൽ ചേർന്ന് പ്രവർത്തിച്ച പപ്പൻ നിലവിൽ സംഘ ടനയുടെ കേന്ദ്ര കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും അംഗമാണ്. നവോദയ ഏറ്റെടുത്ത എല്ലാ പരിപാടികളും വിജയിപ്പിക്കുന്നതിന് പപ്പൻ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.
ഇ കെ നായനാരോടും കെ വി കുഞ്ഞമ്പുനോടുമൊപ്പം കരിവെള്ളൂരിൽ കർഷകസംഘം രൂപീകരിക്കാൻ പ്രധാനപങ്കുവഹിച്ച കരിമ്പിൽ കമ്മാരന്റെ 7 മക്കളിൽ ഒരാളാണ് പപ്പൻ. പപ്പന്റെ കുടുംബവീട് ഇപ്പോൾ കരിവെള്ളൂർ സാംസ്‌കാരിക കേന്ദ്രമാണ്. രണ്ടു മക്കളാണുള്ളത്. മകൾ രമ്യ വിവാഹിതയായി ബാംഗ്ലൂരിലും മകൻ വിവേക് ദുബൈയിലും ആണുള്ളത്.
നവോദയ കേന്ദ്ര കമ്മിറ്റികയുടെ ഫലകം സെക്രട്ടറി രവീന്ദ്രനും ബത്ത യൂണിറ്റ് കമ്മിറ്റി യുടെ ഫലകം സെക്രട്ടറി ഹേമന്ദും കൈമാറി. വിവിധ യൂണിറ്റുകളും ഉപഹാര ങ്ങൾ വേദിയിൽ കൈമാറി. നവോദയ കേന്ദ്രര കമ്മിറ്റി അംഗം നിസാർ അഹമ്മദ് യോഗം ഉദ്‌ഘാടനം ചെയ്തു.
എൻ ആർ കെ കൺവീനർ അഷ്‌റഫ് വടക്കേവിള, ബാബുജി, കുമ്മിൾ സുധീർ, സുരേഷ് സോമൻ, ഹാരിസ്, അനിൽ മണമ്പൂർ, ശ്രീരാജ്, വിക്രമലാൽ, ഹക്കീം മാരാത്ത്, അനിൽ പിരപ്പൻകോട്, മനോഹരൻ, ഹേമന്ദ്, ഷാജു കുമ്മിൾ, സലിം, ഹനീഫ, അമീർ, സാഹിർ, അനി മുഹമ്മദ്, ഗോപിനാഥൻ നായർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പ്രസിഡണ്ട് ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി രവീന്ദ്രൻ സ്വാഗതം ആശംസിച്ചു. പപ്പൻ മറുപടി പ്രസംഗം നടത്തി.