ചെന്നൈ: നാല് ഓസ്കറുകൾ നേടിയ കൊറിയൻ ചിത്രം പാരസൈറ്റ് വിജയ് അഭിനയിച്ച തമിഴ് ചിത്രത്തിന്റെ കോപ്പിയാണെന്ന അവകാശവാദവുമായി നിർമ്മാതാവ് പിഎൽ തേനപ്പൻ.
1999ൽ വിജയ് നായകനായെത്തിയ മിൻസാര കണ്ണ എന്ന ചിത്രത്തിൽനിന്നും പ്രചോദനമുൾക്കൊണ്ടു കൊണ്ടാണ് പാരസൈറ്റ് ഒരുക്കിയിരിക്കുന്നതെന്ന് ചിത്രത്തിന്റെ നിർമ്മാതാവായ തേനപ്പൻ ആരോപിച്ചു. രചനാമോഷണത്തിന് പാരസൈറ്റിന്റെ നിർമ്മാതാക്കൾക്കെതിരെ കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ചക്കുള്ളിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കേസ് ഫയൽ ചെയ്യും. താൻ നിർമ്മിച്ച ചിത്രത്തിന്റെ ഇതിവൃത്തമാണ് പാരസൈറ്റ് ഒരുക്കാൻ എടുത്തിരിക്കുന്നത്.
അവരുടെ ചിത്രത്തിൽനിന്ന് പ്രചോദനം ഉൾകൊണ്ടുകൊണ്ടാണ് നമ്മൾ ചിത്രം നിർമ്മിച്ചതെന്ന് കണ്ടെത്തിയാൽ അവർ നടപടി എടുക്കാറുണ്ട്. അതുപോലെ തന്നെ നമ്മൾക്കും കേസ് ഫയൽ ചെയ്യാനുള്ള അവകാശമുണ്ടെന്നും പിഎൽ തേനപ്പൻ പറഞ്ഞു. തന്റെ സിനിമയുടെ ആശയം പകർത്തിയതിന് പാരസൈറ്റിന്റെ നിർമ്മാതാക്കളിൽ നിന്ന് നഷ്ടപരിഹാരം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറച്ച് ദിവസമായ വിജയ് ചിത്രവും പാരസൈറ്റുമായി സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകൾ നടക്കുകയാണ്.
പാരസൈറ്റ് വിജയ് ചിത്രമായ മിൻസാര കണ്ണയുടെ കോപ്പിയാണെന്നാണ് ആരാധകരും അവകാശപ്പെടുന്നു. വിജയ്, മോണിക്ക കാസ്റ്റലിനോ, രംഭ. ഖുശ്ബു എന്നീ താരങ്ങളാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളില്‍ എത്തിയത്. കെ എസ് രവികുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ധനികയായ ഇന്ദിര ദേവിയുടെ (ഖുശ്ബു) വീട്ടില്‍ ബോഡിഗാര്‍ഡായി ജോലി ചെയ്യുന്ന കണ്ണന്‍ (വിജയ്) എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഖുശ്ബുവിന്റെ അനുജത്തിയുമായി നായകൻ പ്രണയത്തിലായിരിക്കും. അവളെ സ്വന്തമാക്കുന്നതിനും വേണ്ടിയാണ് വിജയ് ഖുശ്ബുവിന്റെ വീട്ടിലെത്തുന്നത്. വീട്ടിൽ ബോഡി ഗാർഡായി എത്തുന്ന വിജയ് തന്റെ കുടുംബത്തിലെ ഓരോ അംഗത്തെയും ഇന്ദിര ദേവിയുടെ വീട്ടില്‍ നിയമിക്കുന്നു. തുടര്‍ന്ന് കണ്ണന്‍ ആസൂത്രണം ചെയ്ത പോലെ കാര്യങ്ങള്‍ നടക്കുകയും പ്രണയത്തില്‍ വിജയിക്കുന്നതുമാണ് ചിത്രം.