പാറശാല: വനിത ഡോക്ടറെ നടുറോഡിൽ തള്ളി വീഴ്ത്തിയ ശേഷം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താനുളള യുവാവിന്റെ ശ്രമം തടഞ്ഞ നാട്ടുകാരുടെ പേരിലും പൊലീസ് കേസെടുത്തു.
സംഘം ചേർന്ന് ആക്രമിച്ചതായി കേസിലെ പ്രതിയായ കോട്ടുകാൽ ചരുവിള രാജ് നിവാസിൽ ശരത് രാജ് (27) നൽകിയ പരാതിയിലാണ് പത്തോളം പേരെ പ്രതിയാക്കിയത്. സ്ത്രീകൾ അടക്കമുള്ളവർ പാടുപെട്ടാണ് അന്ന് ഡോക്ടറെ രക്ഷപ്പെടുത്തിയത്.
അക്രമത്തിന് ഇരയായ ഡോക്ടർക്ക് എതിരെയും യുവാവിന്റെ പരാതിയിൽ കേസ് എടുത്തു. 20ന് ഉച്ചയ്ക്ക് ഉദിയൻകുളങ്ങര ജംക്‌ഷന് സമീപം ആണ് ഡോക്ടറെ ശരത് രാജ് തള്ളി വീഴ്ത്തിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഡോക്ടർ രണ്ട് ദിവസത്തിന് ശേഷം സ്റ്റേഷനിൽ എത്തി പരാതി നൽകി. തുടർന്ന് വധശ്രമം, സ്ത്രീയെ അക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത ശരത് രാജ് റിമാൻഡിലാണ്.