പാലാ : 6 പതിറ്റാണ്ടുകള്‍ പിന്നിട്ട അപൂര്‍വ്വ നാട്ടുചികിത്സാവിധിയുടെ പുണ്യം ബാക്കിയാക്കിയാണ് പാരമ്പര്യ ചികിത്സാ രംഗത്ത് ശ്രദ്ധേയനായിരുന്ന പൂവരണി പാറേക്കാട്ട് കുഞ്ഞേട്ടന്‍ യാത്രയായിരിക്കുന്നത്.
മുടികൊഴിച്ചിലിനും അകാലനരയ്ക്കും പച്ചമരുന്ന് കുഴമ്പും എണ്ണയും ചേര്‍ന്ന വ്യത്യസ്തമായ ചികിത്സാ രീതിയായിരുന്നു ജോസഫ് സെബാസ്റ്റ്യന്‍ എന്ന കുഞ്ഞേട്ടന്റേത്.
88 - )൦ പിറന്നാള്‍ കഴിഞ്ഞ ഞായറാഴ്ച മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ ആഘോഷിച്ച് ആറാം ദിവസമാണ് പാലാക്കാരുടെ പ്രിയങ്കരനായ കുഞ്ഞേട്ടന്‍ യാത്രയായത്.
ജോസഫ് സെബാസ്റ്റ്യന്‍റെ സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 നു പൂവരണി തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍ നടത്തപ്പെടു൦.
തനിക്കറിയാവുന്ന ഒരു ചികിത്സാരീതി മറ്റുള്ളവര്‍ക്ക് നന്മയാകട്ടെ എന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞേട്ടന്‍ മുടി കൊഴിച്ചിലിനും അകാല നരയ്ക്കുമുള്ള ചികിത്സ അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടക്കമിട്ടത്.
മുടി കൊഴിച്ചിലിന് എല്ലാവരും എണ്ണയും തൈലവും പരീക്ഷിക്കുമ്പോള്‍ ആദ്യം അതിന്‍റെ കാരണം പിഴുതെറിയുക എന്നതായിരുന്നു കുഞ്ഞേട്ടന്റെ ചികിത്സാരീതി.
ഇതിനായി പതിമൂന്നോളം പച്ചയിലകളും ചില ഔഷദച്ചെടികളുടെ വേരുകളും ചേര്‍ന്ന മിശ്രിതം കുഴമ്പുരൂപത്തിലാക്കി 3 ദിവസം പുരട്ടാന്‍ നല്‍കും.
അതിനു ശേഷം പ്രത്യേക ഔഷധകൂട്ടുകളാല്‍ നാല് ദിവസം കൊണ്ട് കാച്ചിയെടുക്കുന്ന എണ്ണ 3 മാസം ഉപയോഗിക്കാനും നല്‍കും. ഇത്രയും ചെയ്‌താല്‍ എത്ര കഠിനമായ മുടി കൊഴിച്ചിലും അവിടെ നില്‍ക്കും .
അതിനു കുഞ്ഞേട്ടന്‍ ഗ്യാരണ്ടിയാണ്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ അതിന്‍റെ നഷ്ടം ഏറ്റെടുക്കാനും അദ്ദേഹം തയ്യാര്‍ . പക്ഷെ അത് വേണ്ടിവന്നിട്ടില്ല.
പക്ഷെ തുടക്കം മുതല്‍ ഇന്നുവരെ അതൊരു വാണിജ്യമായി കൊണ്ടുനടക്കാന്‍ അദ്ദേഹം താല്പര്യം പ്രകടിപ്പിച്ചിരുന്നുമില്ല. അങ്ങനെ ചെയ്‌താല്‍ അതിന്‍റെ ഗുണം ലഭിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം.
കാസറ്റ് രംഗത്തെ പ്രഗല്‍ഭരായിരുന്ന വെല്‍ഗേറ്റ് ഗ്രൂപ്പ് ഈ ചികിത്സാ രീതിയുടെ ഗുണം തിരിച്ചറിഞ്ഞ് അത് വാണിജ്യാടിസ്ഥാനത്തില്‍ വിപുലമായ വ്യവസായമാക്കി മാറ്റാന്‍ സമീപിച്ചതാണ്.
പക്ഷെ ആദ്യ 3 ദിവസം നല്‍കുന്ന പച്ചമരുന്നു കുഴമ്പ് പായ്ക്കറ്റിലാക്കി സൂക്ഷിച്ചാല്‍ അതിന്‍റെ ഫലം കുറയുമെന്നായിരുന്നു കുഞ്ഞേട്ടന്റെ വാദം. അങ്ങനെ ആ ഉദ്യമം അവസാനിച്ചു.
ഈ മരുന്ന് എങ്ങനെ അദ്ദേഹം കണ്ടെത്തിയെന്ന രഹസ്യം അദ്ദേഹം ആരുമായും പങ്കുവച്ചിട്ടില്ല . പക്ഷെ മരുന്ന് ഉണ്ടാക്കുന്നതും അതിന്‍റെ ചേരുവകളും മരുന്ന് കാച്ചുന്ന രീതിയുമൊക്കെ അദ്ദേഹം ഇളയ മകന്‍ വിനോദിനെ പഠിപ്പിച്ചിരുന്നു.
വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടതോടെ കഴിഞ്ഞ മൂന്ന്‍ വര്‍ഷമായി ഇളയ മകന്‍ വിനോദ് സെബാസ്റ്റ്യനാണ് കുഞ്ഞേട്ടന്റെ ചികിത്സ തുടരുന്നത്. താന്‍ പോയാലും ഈ മരുന്നും ചികിത്സയും അന്യം നില്‍ക്കരുതെന്ന ആഗ്രഹമാണ് ഇത് വരും തലമുറയിലേയ്ക്ക് പകര്‍ന്നു നല്‍കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ശനിയാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു കുഞ്ഞേട്ടന്‍ വിടവാങ്ങിയത്. ഭാര്യ പരേതയായ അന്നക്കുട്ടി ഭരണങ്ങാനം പറമുണ്ടയില്‍ കുടുംബാംഗമാണ്.
മക്കള്‍: ജോജി, സിബി (പുലിയന്നൂര്‍), സന്തോഷ്, വിനോദ് (ബിസിനസ്, തൃശൂര്‍), എല്‍സമ്മ ചിറയില്‍ – ആര്‍പ്പൂക്കര (യുഎസ്), ആനിയമ്മ മാളിയേക്കല്‍ (തൊടുപുഴ), ജയമ്മ പൊട്ടന്‍കുളം (കാഞ്ഞിരപ്പള്ളി).
മരുമക്കള്‍: പരേതനായ ചിറയില്‍ വി ഫ്രാന്‍സിസ് – ആര്‍പ്പൂക്കര (സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍, യു എസ് എ), ജോയി മാളിയേക്കല്‍ – തൊടുപുഴ (ഡി കെ ടി എഫ് സംസ്ഥാന പ്രസിഡന്റും കെ പി സി സി നിര്‍വ്വാഹക സമിതി അംഗവും), ആന്റണി തോമസ് പൊട്ടന്‍കുളം (കാഞ്ഞിരപ്പള്ളി), ബിബി ജോജി മലയില്‍ , തത്തംപള്ളി, ആലപ്പുഴ – ( അല്‍ഫോണ്‍സ കോളേജ് പാലാ ), സുജ എലിസബത്ത് സിബി ആറ്റുകടവില്‍, ചെന്നൈ -(അധ്യാപിക, പാലാ കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ്), ബ്ലെസി സന്തോഷ് ഈറ്റത്തോട്ട്, പൂവരണി (ടീച്ചര്‍, ജ്യോതി പബ്ലിക് സ്കൂള്‍, പൈക).