എംഎസ് ധോണിയുടെ വരവോടെ ഇന്ത്യൻ ടീമിൽ നിന്നും പുറന്തള്ളപ്പെട്ട താരങ്ങളിലൊരാളാണ് പാർഥിപ് പട്ടേൽ. ധോണിയേക്കാൾ മുമ്പ് തന്നെ ഇന്ത്യൻ ടീമിലെത്തിയിട്ടും പതിയെ ടീമിൽ സ്ഥാനമുറപ്പിക്കാൻ കഴിയാതെ പോയി അദ്ദേഹത്തിന്. ആഭ്യന്തരമത്സരങ്ങളിലും ഐ പി എല്ലിലും മാത്രമൊതുങ്ങാനായിരുന്നു പാർഥിപിന്റെ വിധി.
ഇപ്പോൾ ദേശീയ ടീമില്‍ നിന്ന് തനിക്കു സ്ഥാനം നഷ്ടമാവാന്‍ കാരണക്കാരന്‍ ധോണിയാണോയെന്ന ചോദ്യങ്ങൾക്ക് ഉത്തരവുമായി രംഗത്ത് വന്നിരിക്കുകയാണ് പാര്‍ഥീവ്. 100 മണിക്കൂറുകള്‍, 100 സ്റ്റാറുകള്‍ എന്ന പരിപാടിയില്‍ ലൈവായി സംസാരിക്കവെയാണ് താരം മനസ്സ് തുറന്നത്. ധോണി യുഗത്തില്‍ കളിക്കേണ്ടി വന്നത് നിര്‍ഭാഗ്യകരമായി പോയെന്നു തനിക്ക് ഇതുവരെ തോന്നിയിട്ടില്ല. അദ്ദേഹത്തേക്കാള്‍ മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ താന്‍ അരങ്ങേറിയിട്ടുണ്ട്. ധോണിയേക്കാള്‍ മുമ്പ് തന്നെ സ്വന്തം മികവ് ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനും അവസരം ലഭിച്ചിരുന്നു. പാര്‍ഥീവ് പറയുന്നു.
ചില പരമ്പരകളിലെ മോശം പ്രകടനമാണ് തനിക്കു തിരിച്ചടിയായത്. ഇതേ തുടര്‍ന്നു ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തു. ഇതോടെ ധോണിയെ സെലക്ടര്‍മാര്‍ വിക്കറ്റ് കീപ്പറായി പരീക്ഷിക്കുകയും ചെയ്യുകയായിരുന്നു. തെറ്റായ സമയത്താണ് തനിക്കു കളിക്കേണ്ടി വന്നതെന്നു സഹതാപം നേടിത്തരുന്നതിന് വേണ്ടി ആളുകള്‍ക്കു വേണമെങ്കില്‍ പറയാം. എന്നാല്‍ ഇതു താന്‍ വിശ്വസിക്കുന്നില്ല. തനിക്കു ലഭിച്ച അവസരങ്ങള്‍ പരാമവധി മുതലാക്കാന്‍ കഴിഞ്ഞുവെന്നതാണ് ധോണിയ്ക്ക് ഗുണമായത്. പാർഥിവ് ചൂണ്ടിക്കാട്ടി.
ഈ ഐ പി എല്ലിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റില്‍ തിരിച്ചെത്താനും അതുവഴി വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇടം നേടാനുമുള്ള തയ്യാറെടുപ്പിലായിരുന്നു ധോണി. അതിനാൽ തന്നെ ധോണി നേരത്തെ തന്നെ ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലന ക്യാംപിൽ എത്തുകയും ചെയ്തു. ദിനം പ്രതി ആയിരക്കണക്കിന് ആരാധകരാണ് അവരുടെ ക്രിക്കറ്റിലെ തലയുടെ പരിശീലനം കാണാനായി എത്തിക്കൊണ്ടിരുന്നത്. പക്ഷെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട കൊറോണ ഭീതിയില്‍ മുന്‍ ഇന്ത്യന്‍ നായകന്റെ കണക്കുകൂട്ടലുകള്‍ പാടെ പിഴച്ചു.
കൊറോണ മഹാമാരി ഇന്ത്യയില്‍ പിടിമുറുക്കവെ ഈ വര്‍ഷം ഐപിഎല്‍ എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് ബിസിസിഐ. ഇതിനകം കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാംപ് നിര്‍ത്തി വച്ചതോടെ മുൻ ഇന്ത്യൻ നായകന്‍ കൂടിയായ ധോണിക്കു റാഞ്ചിയിലേക്ക് മടങ്ങിപ്പോവേണ്ടിയും വന്നു. ഐപിഎല്‍ നടക്കാതെ പോയാല്‍ ഏറ്റവും ബാധിക്കുക മഹേന്ദ്ര സിങ് ധോണിയെ ആയിരിക്കും.