വിധു വിൻസെന്റ് വിവാദത്തിൽ സംഘടനയ്ക്കൊപ്പമെന്ന് നടി പാർവതി തിരുവോത്ത്. ഒപ്പമുള്ളവരെ ഒറ്റിക്കൊടുക്കില്ല, അപവാദ പ്രചരണങ്ങളിൽ വിശ്വസിക്കരുതെന്നും താരം പറഞ്ഞു. സ്ത്രീകളെ മുൻനിർത്തി പുരുഷന്മാർ നടത്തുന്ന കുടില തന്ത്രമാണ് ഇതെന്നും പാർവതി പറയുന്നു.
ഡബ്യുസിസിയിൽ നിന്നും രാജിവയ്ക്കേണ്ടി വന്ന അവസ്ഥ ചൂണ്ടിക്കാട്ടി വിധു വിൻസെന്റ് സമൂഹമാധ്യമങ്ങളിൽ എഴുതിയ കുറിപ്പ് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.നടി പാർവതി, റിമ കല്ലിങ്കൽ, തിരക്കഥാകൃത്ത് ദീദി ദാമോദരൻ എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടാണ് വിധുവിന്റെ വിമർശനം. സ്റ്റാൻഡ് അപ്പിന്റെ തിരക്കഥ പാർവതിക്ക് നൽകി ആറുമാസം കാത്തിരുന്നെന്നും അവസാനം ഒരു നോ പോലും പറയാതെ തന്നെ അപമാനിച്ചുവെന്നും വിധു പറയുന്നു.
വിമെൻ ഇൻ സിനിമാ കലക്ടീവിലെ വിവാദങ്ങളിൽ പരോക്ഷമായി പ്രതികരിച്ച് നടി സമൂഹമാധ്യമങ്ങളിലൂടെ എത്തിയിരുന്നു. ഡബ്ല്യുസിസി എന്ന് എഴുതിയ ചിത്രം തന്റെ ഫെയ്സ്ബുക്ക് പേജിന്റെ കവർഫോട്ടോയായി മാറ്റിയും നടി പ്രതികരണം അറിയിച്ചു.
‘ശീതകാലത്തിന്റെ മരവിപ്പിക്കുന്ന തണുപ്പിലാണ് എന്റെ ഉള്ളിലെ ആരാലും കീഴ്പ്പെടുത്താനാകാത്ത വേനലിനെ ഞാന്‍ കണ്ടെത്തിയത് ഇതാണ് എന്റെ സന്തോഷം. കാരണം ഈ ലോകം മുഴുവന്‍ എന്നെ തളര്‍ത്താന്‍ ശ്രമിച്ചാലും അതിനേക്കാളൊക്കെ ശക്തമായ ഒന്ന് എന്റെ ഉള്ളില്‍ തന്നെയുണ്ട്, എന്തിനോടും പൊരുതാന്‍ ശക്തിയുള്ള ഒന്ന്’ എന്ന ആല്‍ബര്‍ട്ട് കാമുവിന്റെ വരികള്‍ പാര്‍വതി പോസ്റ്റ് ചെയ്തു. ആര്‍ക്കും തോല്‍പ്പിക്കാനാകാത്ത എന്റെ വേനല്‍ ഡബ്ല്യുസിസി എന്നും പാര്‍വതി പറയുന്നു.