ഡല്‍ഹി: പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ് ആക്കാൻ ഒരുങ്ങി റെയിൽവേ. 200 കിലോമീറ്ററുകളിൽ അധികം ഓടുന്ന ട്രെയിനുകളാണ് എക്സ്പ്രസ് ആക്കി മാറ്റുന്നത്. പാസഞ്ചർ വണ്ടികളും മെമു, ഡെമു വണ്ടികളുമാണ് എക്സ്പ്രസാക്കുന്നത്. രാജ്യത്തെ അഞ്ഞൂറിലധികം ട്രെയിനുകളാണ് ഇത്തരത്തിൽ എക്സ്പ്രസാക്കി മാറ്റുന്നത്. ഇതോടെ ട്രെയിൻ നിരക്കുകൾ വർധിക്കും. സ്റ്റോപ്പുകളുടെ എണ്ണം കുറയും.
ദക്ഷിണ റെയിൽവേയിലെ 34 ട്രെയിനുകളാണ് എക്സ്പ്രസാക്കുന്നത്. ഇതിൽ കേരളത്തിലെ 10 ട്രെയിനുകളും ഇടം പിടിച്ചിട്ടുണ്ട്. മംഗളൂരു– കോയമ്പത്തൂർ, മധുര– പുനലൂർ, പാലക്കാട്– തിരുച്ചെന്തൂർ, തൃശൂർ–കണ്ണൂർ, മംഗളൂരു– കോഴിക്കോട്, നിലമ്പൂർ– കോട്ടയം, നാഗർകോവിൽ– കോട്ടയം, കോയമ്പത്തൂർ– കണ്ണൂർ, ഗുരുവായൂർ– പുനലൂർ, പാലക്കാട് ടൗൺ– തിരുച്ചിറപ്പളളി ട്രെയിനുകളാണ് എക്സ്പ്രസാക്കുന്നത്. ഇതിൽ രണ്ട് ട്രെയിനുകൾ നേരത്തെ എക്സ്പ്രസാക്കി മാറ്റിയിരുന്നു.
കൊറോണ വൈറസിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് റെയിൽവേ പ്രതിസന്ധിയിലായത്. നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കിയിരുന്നു. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് റയിൽവേയുടെ പുതിയ നീക്കം. പാസഞ്ചറുകൾ ലാഭകരമല്ലാത്തതിനെ തുടർന്നാണ് നടപടി.