ന്യൂഡൽഹി ∙ പാസ്പോർട്ട് കളർ കോഡിലൂടെ പൗരന്മാരെ വേർതിരിക്കാനുള്ള നീക്കവും പാസ്പോർട്ടിന്റെ അവസാന പേജിലെ വിലാസം ഉൾപ്പെടെയുള്ള വ്യക്തിവിവരങ്ങൾ ഒഴിവാക്കാനുള്ള തീരുമാനവും കേന്ദ്രം ഉപേക്ഷിച്ചു.
പ്രവാസ ലോകത്തുനിന്നും ഉയര്‍ന്ന പ്രതിക്ഷേധങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ചാണ് തീരുമാനം. എമിഗ്രേഷൻ പരിശോധന ആവശ്യമായ ജനവിഭാഗങ്ങൾക്കുള്ള പാസ്പോർട്ടിന് ഓറഞ്ച് നിറമുള്ള പുറംചട്ട ഏർപ്പെടുത്താനായിരുന്നു തീരുമാനം.
കേന്ദ്ര തീരുമാനത്തെ ചോദ്യം ചെയ്തു ഷംസുദ്ദീൻ കരുനാഗപ്പള്ളി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പാസ്പോർട്ടിന്റെ അവസാന പേജിലെ വിവരങ്ങൾ കാരണമില്ലാതെ ഒഴിവാക്കാൻ നീക്കമുണ്ടെന്ന് ആരോപിച്ചു സമർപ്പിച്ച ഹർജിയിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ചീഫ് പാസ്പോർട്ട് ഓഫിസർക്കും കോടതി നോട്ടിസ് പുറപ്പെടുവിച്ചു. തുടർന്നാണു സർക്കാർ തീരുമാനം റദ്ദാക്കിയത്.
പത്താം ക്ലാസ് പാസാകാത്തവരും നികുതിദായകരല്ലാത്തവരും വിദേശത്തു ജോലി തേടി പോകുമ്പോൾ എമിഗ്രേഷൻ പരിശോധന നിർബന്ധമാണ്. കുറഞ്ഞ സാമ്പത്തിക, വിദ്യാഭ്യാസ നിലവാരമുള്ളവരുടെ പാസ്പോർട്ട് കളർ കോഡിലൂടെ വേർതിരിക്കാനുള്ള നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചായിരുന്നു ഹർജി.
പൗരന്റെ സ്വകാര്യതയും അന്തസ്സും ഹനിക്കുന്ന നടപടി ഭരണഘടന ഉറപ്പുതരുന്ന തുല്യതയുടെ ലംഘനമാണ്. തൊഴിൽ തേടി വിദേശത്തു പോകുന്ന വലിയ വിഭാഗം ജനത്തെ ഇതു ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രവാസലോകത്തുനിന്നും ഇതിനെതിരെ വ്യാപക പ്രതിക്ഷേധങ്ങള്‍ ഉയര്‍ന്നിരുന്നു . റിപബ്ലിക് ദിനത്തില്‍ കുവൈറ്റ് എംബസിയില്‍ നടന്ന ഔദ്യോഗിക ചടങ്ങുകളില്‍ പ്രവാസികള്‍ പ്ലാക്കാര്‍ഡുകളും ഓറഞ്ചു ബനിയനും ധരിച്ചുവന്ന്‍ പങ്കെടുത്ത് പ്രതിക്ഷേധം അറിയിച്ചിരുന്നു