പത്തനംതിട്ട: പത്തനംതിട്ടയില്‍ ക്വാറന്റൈന്‍ ലംഘിച്ച് പ്രവാസി യുവാവ്
റോഡിലിറങ്ങി. ക്വാറന്റൈന്‍ ലംഘിച്ച് റോഡിലിറങ്ങിയയാളെ ഓടിച്ചിട്ടു പിടികൂടിയ ശേഷം പിടിച്ചുകെട്ടി നിരീക്ഷണ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.
പത്തനം തിട്ട ജില്ലാ ആശുപത്രിയില്‍ നിന്നാണ് ഇയാള്‍ ചാടിപ്പോയത്. ഇയാളെ ഇപ്പോള്‍ കോഴഞ്ചേരിയിലേക്കാണ് നിരീക്ഷണ കേന്ദ്രത്തിലാക്കാന്‍ കൊണ്ടുപോയിരിക്കുന്നത്.
ഇയാളെ പിടികൂടി കൊണ്ടു പോയ പിന്നാലെ പ്രദേശം അണുവിമുക്തമാക്കുകയാണ്. ഇയാള്‍ റോഡിലിറങ്ങിയ സമയം ഉണ്ടായിരുന്നവരെ കണ്ടെത്തുക ദുഷ്‌കരമാണ്. കഴിഞ്ഞ ദിവസം വിദേശത്തു നിന്നെത്തിയ പ്രവാസിയായ യുവാവിനെയാണ് പിടികൂടിയത്. പത്തനംതിട്ട സെന്റ്പീറ്റേഴ്സ് ജങ്ഷനിലാണ് സംഭവം.
മാസ്ക് ശരിയായി ധരിക്കാത്തത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. ദുബായിൽ നിന്നെത്തിയതാണെന്നും വീട്ടിൽ നിരീക്ഷണത്തിലാണെന്നും അപ്പോഴാണ് ഇയാൾ പറയുന്നത്.
ഇതോടെ പിപിഇ കിറ്റ് അണിഞ്ഞ് ആരോഗ്യപ്രവർത്തകരെത്തി ഇയാളെ പിടികൂടാൻ ശ്രമിച്ചു. എന്നാൽ വഴങ്ങാതെ കുതറി ഓടി. കൂടുതൽ പൊലീസെത്തിയാണ് ഇയാളെ പിടിച്ചത്. ഇയാളുടെ സഞ്ചാരപാത വ്യക്തമല്ല. വീട്ടിൽ നിന്നും വഴക്കിട്ട് ഇറങ്ങിയതാണെന്നു സൂചനയുണ്ട്. ഫയർ ഫോഴ്സ് പരിസരം അണുവിമുക്തമാക്കി.