മൂവാറ്റുപുഴ: ഒടുവിൽ പായിപ്രയിലെ ഗുണ്ടാ നേതാവ് മമ്മുട്ടി നിസാറിനെയും കൂട്ടാളിയേയും പൊലിസ് പൊക്കി . ടാക്‌സി ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ പേഴയ്ക്കാപ്പിള്ളി വലിയപറമ്പില്‍ നിസ്സാര്‍ (മമ്മുട്ടി നിസാര്‍) പേഴയ്ക്കാപ്പിള്ളി തണ്ടിക്കമാലില്‍ മനു മാധവനെയും മൂവാറ്റുപുഴ പോലീസ് മലപ്പുറത്ത് നിന്നും അറസ്റ്റ് ചെയ്തത് .
പേഴയ്ക്കാപ്പിള്ളി സബൈന്‍ ആശുപത്രിയ്ക്ക് സമീപം ടാക്‌സി ഡ്രൈവറായ നവാസിനെ കഴിഞ്ഞ ഫെബ്രുവരി 18 ന് രാത്രി 9 ന് കമ്പി വടികൊണ്ട് തലക്കടിച്ചും കുത്തി കൊലപ്പെടുത്താനും ശ്രമിച്ച കേസില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ പ്രതികള്‍ മുങ്ങുകയായിരുന്നു.
ആദ്യം തമിഴ്‌നാട്ടിലേയ്ക്കും തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലെ ഒളികേന്ദ്രത്തിലും മാറി മാറി താമസിച്ച് വരുന്നതിനിടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വോഷണത്തിലാണ് കേരള- തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഒന്നാം പ്രതിയുടെ രണ്ടാം ഭാര്യയുടെ വീടിന് സമീപത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള മലപ്പുറം ജില്ലയിലെ എടക്കര കരുളായി വനമേഖലയില്‍ നിന്നും പ്രതികളെ സാഹസീകമായി മൂവാറ്റുപുഴ പോലീസ് പിടികൂടുകയായിരുന്നു.
സംഭവത്തിൽ പ്രതികൾക്ക് സഹായമൊരുക്കിയ ഭരണകക്ഷി നേതാവിനെതിരെയും വ്യവസായിക്കെതിരെയും പൊലിസ് അന്വേഷണം തുടങ്ങി. 2010, 2014 വര്‍ഷങ്ങളില്‍ മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത സമാനസ്വഭാവമുള്ള കേസുകളിലും മമ്മുട്ടി നിസാര്‍ പ്രതിയാണ്.
ഇയാള്‍ക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും പ്രതികള്‍ ഒളിവില്‍ പോകുന്നതിനും പോലീസ് നടത്തുന്ന അന്വോഷണങ്ങള്‍ തത്സമയം പ്രതികളെ അറിയിക്കുന്നതിനും സഹായികളായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെയും നിയമ നടപടിയുണ്ടാകുമെന്നും സബ്ബ് ഇന്‍സ്‌പെക്ടര്‍ റ്റി.എം.സൂഫി അറിയിച്ചു.
മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എ.അനില്‍കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച സർക്കിൾ ഇൻസ്പെക്ടർ എം.എ മുഹമ്മദിൻ്റെ നേതൃത്വത്തിലുളള അന്വോഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വോഷണ സംഘത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ റ്റി.എം.സൂഫി, അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെകടര്‍ പി.സി.ജയകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിബി .കെ.സി, സിവില്‍ പോലീസ് ഓഫീസര്‍ ബിബിന്‍ മോഹന്‍ എന്നിവരും ഉണ്ടായിരുന്നു.