തിരുവനന്തപുരം ∙ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക സംബന്ധിച്ചത് ഉള്‍പ്പെടെയുള്ള പി.സി. ചാക്കോയുടെ പ്രതികരണത്തില്‍ ഹൈക്കമാണ്ട് അതൃപ്തി അറിയിച്ചതായി സൂചന. കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ പ്രതിക്ഷേധത്തെ തുടര്‍ന്നായിരുന്നു നടപടി .
കേരളത്തില്‍ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയില്‍ ഗ്രൂപ്പിസം പ്രതിഫലിച്ചെന്നായിരുന്നു പി.സി. ചാക്കോയുടെ പ്രതികരണം. കേരളത്തില്‍ രാഷ്ട്രീയമായി അനുകൂല സാഹചര്യം നിലനില്‍ക്കെ പ്രവര്‍ത്തകരുടെ ആവേശം കെടുത്തുന്ന വിധം ചാക്കോ നടത്തിയ പ്രതികരണം അനവസരത്തിലെന്നായിരുന്നു സംസ്ഥാന നേതൃത്വം ഹൈക്കമാണ്ടിനെ ധരിപ്പിച്ചത്.
ഇക്കാര്യത്തിൽ കേരള നേതാക്കൾ അമർഷത്തിലാണ്. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുമെന്ന പ്രതീതിയുള്ളപ്പോഴാണു പട്ടിക സംബന്ധിച്ച തർക്കങ്ങളെക്കുറിച്ചു൦ കേരള നേതാക്കള്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും ചാക്കോ പ്രതികരിച്ചത്. പരസ്യവിവാദങ്ങളിൽ നിന്നു വിട്ടുനിൽക്കണമെന്ന നിർദേശം കേരളത്തിലെ രാഷ്ട്രീയവുമായി ബന്ധമില്ലാത്ത നേതാക്കൾ തന്നെ ലംഘിക്കുന്നതു നിർഭാഗ്യകരമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിലായിരുന്നു അനവസരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് നേതൃത്വം ചാക്കോയ്ക്ക് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ തവണ സിറ്റിംഗ് സീറ്റ് വിട്ട് ചാലക്കുടി പിടിച്ചെടുത്ത് മത്സരിച്ച ചാക്കോ യു ഡി എഫിന് അനുകൂല ഫലം ഉണ്ടായ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളായ 2 സിറ്റിംഗ് സീറ്റുകളാണ് നഷ്ടപ്പെടുത്തിയത്.