കോട്ടയം: പി.സി ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി വാർത്താസമ്മേളനം വിളിച്ച് അറിയിച്ചവരെ പുറത്താക്കിയതായി കേരള ജനപക്ഷം (സെക്കുലർ). പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് 5 പേരെ പുറത്താക്കിയെന്ന് കേരള ജനപക്ഷം സെക്കുലർ ഇ കെ ഹസൻകുട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു. എസ് ഭാസ്കരപിള്ള, ജയൻ മമ്പറം, റെജി കെ ചെറിയാൻ, കെ ഒ രാജൻ എൻ എ നജുമുദ്ദീൻ എന്നിവരെയാണ് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പുറത്താക്കിയത്.
”2006 ൽ ഈപ്പൻ വർഗ്ഗീസിനെയും 2016 ൽ ടി എസ് ജോണിനെയും വിലയ്ക്കെടുത്ത മുന്നണി നേതൃത്വങ്ങൾ ഇതേ പരിപാടി നടത്തിയിരുന്നു. അന്നൊക്കെ പി സി ജോർജിന്റെ ഭൂരിപക്ഷം ഇരട്ടിക്കുകയാണ് ഉണ്ടായത്.
പ്രായാധിക്യവും ശാരീരിക അസ്വാസ്ഥവും മൂലം വർഷങ്ങളായി വിശ്രമ ജീവിതം നയിക്കുന്ന എസ് ഭാസ്കരപിളളയെ പോലുള്ള നേതാക്കളെ സ്ഥാനമാനങ്ങളിൽ നിലനിർത്തിയത് പി സി ജോർജിന്റെ മാന്യത കൊണ്ട് മാത്രമാണ്. ഇലക്ഷൻ അടുക്കുമ്പോൾ നടക്കുന്ന ഇത്തരം കുതിര കച്ചവടങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.
പി സി ജോർജ്ജ് നേതൃത്വം കൊടുക്കുന്ന ഈ പാർട്ടിയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കാൻ ഇന്നലെ പാർട്ടി വിട്ടവർക്ക് ആർക്കും നിയമാവകാശം ഇല്ല”- ഇ കെ ഹസൻകുട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു
കേരള ജനപക്ഷം (സെക്കുലർ) രക്ഷാധികാരി പി സി ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി വർക്കിങ് ചെയർമാൻ എസ്. ഭാസ്കരപിള്ളയാണ് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു.