കൊച്ചി: അറസ്റ്റിലായ അധോലോക നേതാവ് രവി പൂജാരി തന്നേയും ഭീഷണിപ്പെടുത്തിയെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്. രണ്ടാഴ്ച മുന്‍പ് ആഫ്രിക്കയിൽനിന്ന് എനിക്ക് ഒരു നെറ്റ് കോൾ വന്നു. ആദ്യം അയാൾ നിങ്ങൾക്കയച്ച സന്ദേശം വായിച്ചില്ലേ എന്നു ചോദിച്ചു.
സമയം കിട്ടിയില്ലല്ലെന്നു പറഞ്ഞപ്പോൾ താൻ രവി പൂജാരിയാണെന്ന് അയാൾ വെളിപ്പെടുത്തി. പിന്നീട് എന്നെയും രണ്ടു മക്കളിൽ ഒരാളെയും തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. നീ പോടാ റാസ്കൽ, നിന്റെ വിരട്ടൽ എന്റെ അടുത്ത് നടക്കില്ലെടാ ഇഡിയറ്റ് എന്ന് അറിയാവുന്ന ഇംഗ്ലീഷിൽ താനും മറുപടി പറഞ്ഞെന്ന് പിസി ജോര്‍ജ് പറയുന്നു.
സംഭവത്തിന് ശേഷം മുഖ്യമന്ത്രിക്കും, പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടന്നുവരുന്നതിനാല്‍ സംഭവം പുറത്ത് പറഞ്ഞില്ലെന്നും പിസി ജോര്‍ജ് പറയുന്നു. പൊലീസ് നിര്‍ദേശിച്ചത് അനുസരിച്ചാണ് മിണ്ടാതിരുന്നതെന്നും പിസി ജോര്‍ജ് പറയുന്നു.
നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാർലറിലെ വെടിവയ്പുമായി ബന്ധപ്പെട്ടാണ് അടുത്തിടെ രവി പൂജാരിയുടെ പേര് ഉയർന്നുവരുന്നത്. കേസിൽ രവി പൂജാരിയെ പ്രതി ചേർത്തിട്ടുണ്ട്. മൂന്നാം പ്രതിയാണ് രവി.
അതേ സമയം സെനഗലിൽ പിടിയിലായ രവി പൂജാരിയെ 5 ദിവസത്തിനുള്ളിൽ ഇന്ത്യയിലെത്തിക്കുമെന്നാണ് കരുതുന്നത്. ആഫ്രിക്കന്‍ രാജ്യമായ ബുർക്കിനോ ഫാസോയില്‍ രവി പൂജാരി കഴിഞ്ഞത് ആന്‍ണി ഫർണാണ്ടസ് എന്നപേരിലാണ്. മൈസൂരില്‍നിന്നാണ് വന്നതെന്നും കമേർഷ്യല്‍ ഏജന്റാണെന്നുമാണ് അധികൃതരെ അറിയിച്ചിരുന്നത്. 2013 ല്‍ ഇതിനായി തരപ്പെടുത്തിയ തിരിച്ചറിയല്‍ കാർഡാണിത്.