തൊടുപുഴ : വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെ കൊണ്ടുവന്നാൽ സൗന്ദര്യം കാണാൻ ആളുകൾ ഓടിക്കൂടുമെന്ന് കോൺഗ്രസ് അധ്യക്ഷനും സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി കരുതുന്നതായി കേരള ജനപക്ഷം ചെയർമാൻ പി സി ജോർജ്. വയനാട്ടിലെ ആദിവാസികൾക്ക് സൗന്ദര്യമല്ല ജീവിതമാണ് പ്രധാനം. തൊടുപുഴയിൽ എൻഡിഎ സ്ഥാനാർഥി ബിജു കൃഷ്ണന്റെ പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പി സി ജോർജ്.
ഉത്തരേന്ത്യയിൽ രാഹുൽ ഗാന്ധിയെ കേൾക്കാൻ ആളില്ല. സുരക്ഷിതമായ സീറ്റായതിനാലാണ് രാഹുൽഗാന്ധി വയനാട്ടിലെത്തിയത്. ക്രിസ്ത്യൻ, മുസ്‍ലിം വിഭാഗങ്ങളെ ബിജെപിയിൽ നിന്ന് അകറ്റാൻ കോൺഗ്രസും മുസ്‍ലിം ലീഗും കമ്യൂണിസ്റ്റ് പാർട്ടിയും ശ്രമിക്കുകയാണെന്നും ജോർജ് ആരോപിച്ചു.
കന്യകാ മാതാവിന്റെ പ്രതിമ ഇരിക്കുന്നത് താമരയിലാണ്. കന്യകാ മാതാവിനെ സംരക്ഷിക്കുന്നതു താമരയായ നിലയ്ക്ക് ക്രിസ്ത്യാനികൾ ബിജെപിക്ക് ഒപ്പം നിൽക്കുന്നതിൽ തെറ്റില്ല. കേരളത്തിൽ എൻഡിഎ നാലു സീറ്റെങ്കിലും പിടിക്കുമെന്നും പി സി ജോർജ് പറഞ്ഞു