Advertisment

1550 കോടി രൂപയുടെ ഐപിഒയുമായി പെന്ന സിമന്‍റ് ഓഹരി വിപണിയിലേക്ക്

New Update

publive-image

Advertisment

കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ സിമന്‍റ് നിര്‍മാതാക്കളായ പെന്ന സിമന്‍റ് ഇന്‍ഡസ്ട്രീസ് ഇനീഷ്യല്‍ പബ്ലിക് ഓഫറിലൂടെ 1550 കോടി സമാഹരിക്കാനൊരുങ്ങുന്നു. ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യു വഴി 1300 കോടി രൂപയും പ്രമോട്ടര്‍ വില്‍ക്കുന്ന ഷെയര്‍ഹോള്‍ഡേഴ്സ് വഴി 250 കോടി രൂപ വരെയുമാണ് സമാഹരിക്കുന്നത്.

സമാഹരിക്കുന്ന മൊത്തം തുകയില്‍ നിന്ന് 550 കോടി രൂപ കമ്പനി എടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിന് / മുന്‍കൂര്‍ അടച്ചു നീര്‍ക്കുന്നതിനാണ് ഉപയോഗിക്കുന്നത്. കെപി ലൈന്‍ 2 പ്രോജക്ടിനായി മൂലധനച്ചെലവ് ആവശ്യങ്ങള്‍ക്കായി 105 കോടി രൂപയും തലാറി ചെരുവിലെ റോഗ്രൈന്‍ഡിംഗ് സിമന്‍റ് മില്ലുകള്‍ നവീകരിക്കുന്നതിന് 80 കോടി രൂപയും ചിലവഴിക്കും.

തലാറി ചെരുവിലും തണ്ടൂരിലും വേസ്റ്റ് ഹീറ്റ് റിക്കവറി പ്ലാന്‍റ് സ്ഥാപിക്കുന്നതിനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും യഥാക്രമം 110 കോടി രൂപയും 130 കോടി രൂപയും വകയിരുത്തും.

ഹൈദരാബാദ് ആസ്ഥാനമായി 1991 സ്ഥാപിക്കുകയും 1994 ല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്ത പി.സി.ഐ.എല്‍ സാധാരണ പോര്‍ട്ട്ലാന്‍ഡ് സിമന്‍റ്, പോര്‍ട്ട്ലാന്‍ഡ് പോസോളാന സിമന്‍റ്, പോര്‍ട്ട്ലാന്‍ഡ് സ്ലാഗ് സിമന്‍റ് എന്നിവയുള്‍പ്പെടെയുള്ള സിമന്‍റിന്‍റെ പ്രധാന വകഭേദങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്.

ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സിമന്‍റ് കമ്പനികളിലൊന്നാണ് പി.സി.ഐ.എല്‍. 2021 മാര്‍ച്ച് 31 വരെ മൊത്തം 10 എംഎംടിപിഎ ഉല്‍പാദന ശേഷിയുള്ള 4 ഐഎസ്ഒ സര്‍ട്ടിഫൈഡ് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് സൗകര്യങ്ങളും രണ്ട് ഗ്രൈന്‍ഡിംഗ് യൂണിറ്റുകളും ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്നു.

തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള വിതരണ തന്ത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കൊളംബോയില്‍ ഒരു പാക്കിംഗ് ടെര്‍മിനല്‍ നടത്തുന്ന ശ്രീലങ്കന്‍ സിമന്‍റ് കമ്പനിയായ സിംഗ സിമന്‍റ്സിനെ 2019 മെയില്‍ കമ്പനി ഏറ്റെടുക്കുകയുണ്ടായി.

കൂടാതെ, കൃഷ്ണപട്ടണത്ത് ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ അധിഷ്ഠിത സിമന്‍റ് ടെര്‍മിനലുകളില്‍ ഒന്ന് ഓട്ടോമേറ്റഡ് ഷിപ്പ് ലോഡിംഗ് സൗകര്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ചു. കൊച്ചി, ഗോപാല്‍പൂര്‍, കാരക്കല്‍ തുറമുഖങ്ങളില്‍ പായ്ക്കിംഗ് ടെര്‍മിനലുകളും സ്ഥാപിച്ചിട്ടുണ്ട്.

2021 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം, ഇബിറ്റിടിഎ, ലാഭം എന്നിവ യഥാക്രമം 2,476.39 കോടി, 479.84 കോടി, 152.07 കോടി രൂപ എന്നിങ്ങനെയായിരുന്നു. എഡല്‍വെയ്സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, യെസ് സെക്യൂരിറ്റീസ് (ഇന്ത്യ) ലിമിറ്റഡ് എന്നിവയാണ് ഇഷ്യുവിനായി നിയമിക്കപ്പെട്ട ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കര്‍മാര്‍.

ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപം, ഭവന ആവശ്യങ്ങളുടെ പുനരുജ്ജീവനം, വിവിധ സര്‍ക്കാര്‍ സംരംഭങ്ങള്‍ എന്നിവ മൂലം ഇന്ത്യയിലെ സിമന്‍റ് വ്യവസായം സാമ്പത്തിക വര്‍ഷം 2021 നും 2026 നും ഇടയില്‍ സിഎജിആര്‍ 6-7 ശതമാനം കണ്ട് വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

kochi news
Advertisment