കുവൈറ്റ് : കുവൈറ്റില്‍ 2040 ആകുമ്പോഴേക്കും വേനല്‍ കടക്കുമെന്ന് റിപ്പോര്‍ട്ട് . കുവൈറ്റ് സര്‍വ്വകലാശാല സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത ശാസ്ത്രജ്ഞരാണ് ഇക്കാര്യം വ്യക്തമാക്കിയത്.`ഗൾഫ് രാജ്യങ്ങളിലെ കാലാവസ്ഥാ മാറ്റം: പ്രത്യാഘാതങ്ങളും അപായസാധ്യതയും തയാറെടുപ്പുകളും` എന്നതായിരുന്നു സെമിനാർ വിഷയം.
2040 ആകുമ്പോഴേക്കും കുവൈറ്റ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വേനല്‍ കടുക്കും. പകല്‍സമയത്ത് ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും. 60 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ വരെ താപനില പ്രതീക്ഷിക്കാം. അക്കാലത്ത് ആളുകള്‍ പകല്‍സമയത്തെ ജോലി ഉപേക്ഷിച്ച് രാത്രിയില്‍ ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടാകാം.
പകല്‍നേരങ്ങളില്‍ വീടിന് പുറത്തിറങ്ങാന്‍ സാധിക്കാതെ വരാം.80 വർഷത്തിനിടെ കാലാവസ്ഥയിൽ വ്യതിയാനം അനുഭവപ്പെടുന്നുണ്ട്. സ്വാർഥതാത്പര്യത്തിനായി മനുഷ്യർ പ്രകൃതി വിഭവങ്ങളിൽ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് അതിന് പ്രധാന കാരണമെന്ന് അൽ ഖാസിം സർവകലാശാലയിലെ ജോഗ്രഫി വിഭാഗം പ്രഫസർ ഡോ.അബ്ദുല്ല അൽ മിസ്നദ് അഭിപ്രായപ്പെട്ടു.
വ്യവസായ വിപ്ലവത്തിന് ശേഷം ഉളവായ സാഹചര്യങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന് വേഗത കൈവരുത്തി. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതം മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും വൃക്ഷങ്ങളെയും സമുദ്രങ്ങളെയും ബാധിക്കുമെന്നും വിദഗ്ധർ പറയുന്നു.