തിരുവനന്തപുരം: പെരിങ്ങമ്മല മാലിന്യ പ്ലാന്റ് വിരുദ്ധ സമര സമിതി നേതാവും സസ്യ ശാസ്ത്രജ്ഞനുമായ ഡോക്ടർ എം കമറുദ്ദീൻ കുഞ്ഞ് അന്തരിച്ചു. 48 വയസായിരുന്നു. കേരള യൂണിവേഴ്സിറ്റി ബോട്ടണി റീഡർ ആണ്.
പാലോട് ടി.ബി. ജി.ആർ.ഐയിൽ ശാസ്ത്രജ്ഞനായും പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ പ്രൊഫസറായും പ്രവർത്തിച്ചിരുന്നു. കേരളത്തിലെ സസ്യ സംരക്ഷണത്തിന് നിരവധി പരിസ്ഥിതി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഹരിപ്പാട് മുട്ടം സ്വദേശിയാണ്.
പശ്ചിമഘട്ടത്തിന്റെ ജൈവ പ്രാധാന്യം ലോകത്തിന് മുമ്പിൽ അവതരിപ്പിച്ച പ്രധാനിയായിരുന്നു. പെരിങ്ങമ്മലയുമായി ബന്ധപ്പെട്ട് നടന്ന രണ്ട് മാലിന്യ പ്ലാന്റ് വിരുദ്ധ സമരങ്ങളിൽ നായകത്വം വഹിച്ചിരുന്നു. 2017ൽ ഐഎംഎ പാലോട് ഓട്‌ചുട്ട പടുക്കയിൽ സ്ഥാപിക്കാൻ ഒരുങ്ങിയ മനുഷ്യ അവശിഷ്ട സംസ്കരണ പ്ലാന്റിനെതിരെ സമരം സംഘടിപ്പിച്ചത് ഇദ്ദേഹമായിരുന്നു.
പിന്നീട് 2019ൽ പെരിങ്ങമ്മലയിൽ സർക്കാർ ഖരമാലിന്യ പ്ലാന്റ് കൊണ്ടുവരാൻ ഒരുങ്ങിയപ്പോൾ, ഇതിനെതിരെ നിയമസഭയുടെ മുന്നിലേക്ക് സങ്കട മാർച്ച് സംഘടിപ്പിച്ചതും ഡോക്ടർ കമറുദ്ദീന്റെ നേതൃത്വത്തിൽ ആയിരുന്നു.