മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് നിരവധി നടിമാര്‍ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഇതെവിഷയത്തില്‍ തന്റെ നിലപാട് വിശദീകരിച്ച് രംഗത്ത് വന്നിരിക്കുന്നത് അവതാരകയും നടിയുമായ പേര്‍ളി മാണിയാണ് .
സ്ഥിര വരുമാനമുള്ള പ്രായപൂർത്തിയായ രണ്ടു പേർ തമ്മിൽ ഒന്നിച്ചു ജീവിക്കാൻ ഗവൺമെന്റിന്റെ അംഗീകാരത്തിന്റെ ആവശ്യം ഇല്ലെന്ന് പേളി മാണി. ഒരുമിച്ച് ജീവിക്കാൻ രണ്ടു മനസുകളുടെ തീരുമാനവും അംഗീകാരവും മതി. അവർക്കതിൽ പ്രശ്നമൊന്നുമില്ലെങ്കിൽ മറ്റുള്ളവർക്കെന്താ കുഴപ്പമെന്നും താരം ചോദിക്കുന്നു
രണ്ട് വ്യക്തികൾ ഒരുമിച്ച് ഒരു ജീവിതത്തിലേക്ക് കടക്കുന്നതാണല്ലോ ലിവിങ് ടുഗദർ. അവർക്കതിൽ പ്രശ്നമൊന്നുമില്ലെങ്കിൽ മറ്റുള്ളവർക്കെന്താ കുഴപ്പം? അതൊക്ക വ്യക്തിപരമായ കാര്യങ്ങളല്ലേ? വിവാഹം കഴിക്കാതെ വർഷങ്ങളായി ഒന്നിച്ച് ജീവിക്കുന്നവരെ എനിക്കറിയാം. സമൂഹം അവർക്കെതിരായിരുന്നു. പക്ഷേ അവരിന്നും ഒരുമിച്ചാണ്. അവർ എതിർത്തത് കല്യാണം എന്ന ചടങ്ങിനെയാണ്. ആണിനും പെണ്ണിനും ഒന്നിച്ച് ജീവിക്കണമെങ്കിൽ ഗവൺമെന്റിന്റെ അംഗീകാരം ആവശ്യമില്ല, രണ്ട് മനസുകളുടെ തീരുമാനവും അംഗീകാരവും മതി.
ഒരു പെണ്ണിന് സുരക്ഷിതത്വം കിട്ടുന്നത് വിവാഹിതയായി പുരുഷനൊപ്പം ജീവിക്കുമ്പോഴാവാം. എന്നുവെച്ച് അല്ലാതെ ഒരുമിച്ച് ജീവിക്കുന്നത് തെറ്റാണെന്നല്ല. പ്രായപൂർത്തിയായ, സ്ഥിരവരുമാനമുള്ള ആണും പെണ്ണും നിയമപരമായി വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നതിൽ എന്താണ് പ്രശ്നം? പക്ഷേ പഠിക്കുന്ന സമയത്ത് വീട്ടുകാരുടെ ചെലവിൽ ലിവിങ് ടുഗദർ ആവാമെന്ന് കരുതരുത്. കുടുംബത്തെ അപമാനിക്കുന്ന രീതിയിൽ, മാതാപിതാക്കൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത വിധത്തിൽ ഒരു റിലേഷൻഷിപ്പിനും മുതിരരുത്.
കാസ്റ്റിങ് കൗച്ച് എന്നു കേട്ടിട്ടേ ഉള്ളൂ. എനിക്കങ്ങനെ ഒരനുഭവമില്ല. എന്നോടാരും പറഞ്ഞിട്ടുമില്ല. ഡി ഫോർ ഡാൻസ് സമയത്ത് കൂടെ ഉള്ളവർക്കൊക്കെ സിനിമയിൽ നിന്ന് നല്ല ഓഫറുകളുണ്ടായിരുന്നു. എനിക്ക് മാത്രം നല്ല അവസരങ്ങളൊന്നും വരുന്നില്ലല്ലോ എന്ന് പ്രസന്ന മാസ്റ്ററോട് ഞാൻ പറഞ്ഞു. ''നിന്നെ എല്ലാവർക്കും പേടിയാണ്, അതുകൊണ്ടാണാരും വിളിക്കാത്തത്.'' എന്നായിരുന്നു മറുപടി. എന്നെ പേടിയാണെന്നത് നല്ല കാര്യമായിട്ടാണ് തോന്നിയത്. എന്റെ സംവിധാനത്തിൽ ഒരു സിനിമ ഉണ്ടായാൽ ആൺ പെൺ വേർതിരിവില്ലാതെ കഥാപാത്രത്തിന്റെ പ്രാധാന്യമനുസരിച്ചായിരിക്കും അഭിനേതാക്കളെ തെരഞ്ഞെടുക്കുക.
സിനിമയിൽ മാത്രമല്ല എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകൾക്ക് പല പ്രശ്നങ്ങളുമുണ്ട്. ആണും പെണ്ണും ഒരുമിച്ച് ജോലി ചെയ്യുന്നിടത്തെല്ലാം ഇതുണ്ടാകും. പക്ഷേ ഒരാൾ തന്റെ സ്വാധീനമുപയോഗിച്ച് മറ്റൊരാളുടെ അവസരം തട്ടിയെടുക്കരുത്. അങ്ങനെ ചെയ്യുമ്പോൾ സ്വന്തം വില കുറയുകയാണ് ചെയ്യുന്നത്. അവർ വാർദ്ധക്യത്തിലെത്തി നിൽക്കുമ്പോൾ ചെയ്തതോർത്ത് കുറ്റബോധം തോന്നും. അവസരങ്ങൾക്കായി വിട്ടുവീഴ്ചകൾക്ക് തയ്യാറാവാതിരുന്നവർക്ക് കുറ്റബോധമില്ലാതെ കണ്ണടയ്ക്കാം. കാസ്റ്റിങ് കൗച്ച് സിനിമയിൽ ഉണ്ടാകാം. പക്ഷേ അതൊരു ആണിന്റെ മാത്രം തെറ്റല്ല, പെണ്ണും ചേർന്ന് ചെയ്യുന്നതാണ്. ആണുങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല.