തിരുവനന്തപുരം :പേരൂർക്കട സർക്കാർ ആശുപത്രിയിലെ ഒമ്പത് ഡോക്ടർമാർ ക്വാറന്റീനിൽ. ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരിച്ച വൈദികന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് സമ്പർക്കത്തിലേർപ്പെട്ട ഒമ്പത് പേർ ക്വാറന്റീനിൽ പോകുന്നത്. ആശുപത്രിയിലെ ശസ്ത്രക്രിയ, മെഡിക്കൽ വാർഡുകളും അടച്ചു.
ഒന്നരമാസമായി ആശുപത്രിയിലായിരുന്ന വൈദികന് കൊവിഡ് സ്ഥിരീകരിച്ചത് മരണശേഷമായിരുന്നു. ഗുരുതര ശ്വാസകോശ രോഗ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന നാലാഞ്ചിറ സ്വദേശിയായ വൈദികൻ റവ. ഫാ. കെ.ജി വർഗീസാണ് (77) മരിച്ചത്. വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ല. കൊവിഡ് ഫലം വരും മുമ്പ് മരിച്ചതിനാൽ സമ്പർക്ക പട്ടിക തയ്യാറാക്കലും വെല്ലുവിളിയാണ്. വൈദികനും ഭാര്യയ്ക്കുമൊപ്പം ആശുപത്രിയിലായിരുന്ന കാസർകോട് സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഫാ. കെ.ജി വർഗ്ഗീസ് ബൈക്ക് അപകടത്തിൽ പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്നത് ഏപ്രിൽ 20 നാണ്. മെയ് 20 ഡിസ്ചാർജ് ചെയ്ത വൈദികനെ പേരൂർക്കട സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പനിബാധിച്ച് 22 ന് മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും കുഴപ്പമില്ല എന്ന് പറഞ്ഞ് പേരൂർക്കട ആശുപത്രിയിലേക്ക് തിരിച്ചയച്ചു. പിന്നീട് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ എത്തിക്കുന്നത് മെയ് 31നാണ്. മെഡിക്കൽ കോളെജിലും പേരൂർക്കട ആശുപത്രിയിലുമായി 43 ദിവസമാണ് ഇദ്ദേഹം ചികിത്സയിൽ കഴിഞ്ഞിരുന്നത്.