നിലമ്പൂർ: ആദിവാസി വിദ്യാർത്ഥികളുടെ ഓൺൈലൻ ക്ലാസ് സൗകര്യത്തിനായി എംആർഎസ് ഹോസ്റ്റൽ തുറക്കാനും ആദിവാസി ഊരുകളിൽ പഠിക്കാൻ അധ്യാപകരെ നിയമിക്കാനും ആവശ്യപ്പെട്ടു കൊണ്ട് എഇഒ മോഹൻദാസിനും ഐടിഡിപി ഓഫീസർ ശ്രീകുമാരനും ബ്ലോക്ക് പ്രോഗ്രാമിംഗ് കോഡിനേറ്റർ മനോജ് കുമാറിനും, ഫ്രറ്റേണിറ്റി മൂവ്മെന്റും മുണ്ടേരി പട്ടിക വർഗ്ഗ സേവാ കമ്മിറ്റിയും സംയുക്തമായി നിവേദനം സമർപ്പിച്ചു.
ഓൺലൈൻ പഠന സാഹചര്യത്തിൽ ആദിവാസി ഊരുകളിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം അസാധ്യമാവുകയോ പ്രയാസകരമായി മാറുകയോ ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന ഈ വിഭാഗത്തിന്റെ ഉന്നമനത്തിനായി ഒരുക്കിയ നിലമ്പൂർ എംആർഎസ് ഹോസ്റ്റൽ ഇന്ന് അടഞ്ഞു കിടക്കുകയാണ്.
ഊരുകളിൽ പലയിടത്തും മൊബൈൽ റേഞ്ച് ഇല്ലാത്തതും മഴക്കാലമായതിനാൽ ക്ലാസ് സമയത്ത് കറന്റ് ഇല്ലാതാവുന്നതും പ്രശ്നം ഗുരുതരമാക്കുന്നു. സാമൂഹ്യപരമായി പിന്നോക്കം നിൽക്കുന്ന ഈ വിഭാഗത്തിന് നേരെ തുടരുന്ന നിസ്സംഗത വിദ്യാർത്ഥി അവകാശങ്ങൾക്ക് മേലുള്ള കൈയേറ്റമാണെന്നും വിഷയത്തിൽ കളക്ടർ അടിയന്തിരമായി ഇടപെട്ടുകൊണ്ട് പരിഹാരം കാണണമെന്നും ഫ്രറ്റേണിറ്റി ആവശ്യപ്പെട്ടു.