വാഷിങ്ടൺ: പ്രായമായവരിൽ കൊറോണ വൈറസിനെതിരേ ഫൈസർ വാക്സിൻ 95 ശതമാനത്തിലധികം ഫലപ്രദമെന്ന് പഠനം. രോഗലക്ഷണമുള്ളതും ലക്ഷണവുമില്ലാത്ത കോവിഡ് അണുബാധ തടയുന്നതിന് രണ്ട് ഡോസ് ഫൈസർ വാക്സിൻ എല്ലാ പ്രായക്കാർക്കും ഫലപ്രദമാണെന്നും ദി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ഫൈസർ അടിയന്തര ഉപയോഗത്തിന് അംഗീകാരം ലഭിച്ച ശേഷം, ഇസ്രായേൽ ആരോഗ്യ മന്ത്രാലയം 16 വയസ് മുതലുള്ള 65 ലക്ഷം പൗരന്മാർക്ക് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചിരുന്നു. തുടർന്ന് കോവിഡിനെതിരായ രണ്ട് ഡോസ് വാക്സിന്റെ ഫലപ്രാപ്തി ശാസ്ത്രജ്ഞന്മാർ വിലയിരുത്തി.
കോവിഡ് മരണനിരക്ക് ഗണ്യമായി കുറയ്ക്കുന്നതിനും രോഗികളുടെ ആശുപത്രി പ്രവേശനം ഒഴിവാക്കാനും ഫൈസർ വാക്സിന്റെ രണ്ട് ഡോസുകൾ ഫലപ്രദമാണ്. പൗരന്മാർക്ക് ഫൈസർ വാക്സിൻ വ്യാപകമായി നൽകിയ ഇസ്രായേലിലെ ജനങ്ങളിൽ നടത്തിയ നിരീക്ഷണങ്ങളിൽ നിന്നാണ് ശാസ്ത്രജ്ഞർ ഈ വിലയിരുത്തലിലെത്തിയത്.
രോഗലക്ഷണമില്ലാത്ത അണുബാധ, രോഗലക്ഷണമുള്ള അണുബാധ, ആശുപത്രി പ്രവേശനം, ഗുരുതര രോഗം, മരണം എന്നിവ അടിസ്ഥാനമാക്കിയാണ് ഫൈസറിന്റെ ഫലപ്രാപ്തി കണക്കാക്കിയത്. നാല് മാസങ്ങളിലായി നടത്തിയ നിരീക്ഷണ, പരീക്ഷണങ്ങൾക്ക് ശേഷമാണ് കണ്ടെത്തൽ.