ചെന്നൈ: ചെന്നൈയിൽ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മറ്റ് രോഗികൾക്കൊപ്പം. ചെന്നൈയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ ഒന്നായ സ്റ്റാൻലി മെഡിക്കൽ കോളെജിലാണ് സംഭവം. മുപ്പതോളം രോഗികളുളള വാർഡിൽ, രോഗികൾക്ക് സമീപമുളള ബെഡിലാണ് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സൂക്ഷിച്ചത്. വിവാദങ്ങൾ ഉയർന്നതിനെ തുടർന്ന് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ എട്ട് മണിക്കാണ് ചെന്നൈ സ്വദേശിയായ 54കാരന്‍ കൊവിഡ് ബാധിച്ച് മരിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം.
പ്രോട്ടോക്കാള്‍ പാലിച്ച് മൃതദേഹം വാര്‍ഡില്‍ നിന്ന് മാറ്റിയത് എട്ടുമണിക്കൂറിന് ശേഷമാണ്. അത്രയും നേരം മറ്റ് രോഗികളും ഈ വാർഡിലുണ്ടായിരുന്നു. മരണശേഷം അണുബാധ തടയാൻ പ്രത്യേക ക്രമീകരണങ്ങൾ മൃതദേഹത്തിന് ചെയ്യേണ്ടതാണ്. എന്നാൽ കറുത്ത പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ മൃതദേഹം രോഗികൾക്ക് ഇടയിലെ ബെഡിൽ കിടത്തി മെഡിക്കൽ ഓഫിസറുടെ ഉത്തരവിനായി ജീവനക്കാർ കാത്തിരുന്നു. മണിക്കൂറുകൾ പിന്നിട്ടശേഷമാണ് മോർച്ചറിയിലേക്ക് മൃതദേഹം കൊണ്ടുപോയത്.
അതേസമയം സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയതാണെന്നും മോർച്ചറിയിലേക്ക് മൃതദേഹം മാറ്റുന്നതിന് മുമ്പ് വാർഡിലെ രോഗികളിൽ ഒരാൾ എടുത്ത ചിത്രമാണ് പ്രചരിക്കുന്നതെന്നുമാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. രാവിലെ എട്ട് മണിക്ക് രോഗി മരിച്ചു, പത്ത് മണിക്ക് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി, വൈകിട്ട് അഞ്ചരയോടെ മൃതദേഹം സംസ്കരിച്ചു എന്നാണ് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്.
കൂടാതെ മൃതദേഹവും മറ്റുളള രോഗികളെയും തമ്മിൽ വേർതിരിക്കുന്നതിനായി സ്ക്രീൻ വെച്ചിട്ടുണ്ടായിരുന്നുവെന്നും ഇവർ പറഞ്ഞു. അതേസമയം വാർഡിലുണ്ടായിരുന്ന രോഗികൾ ഇത് തളളിക്കളഞ്ഞു.