തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി കൃഷി നാശമുണ്ടാക്കുന്ന കാട്ടുപന്നിയെ ശല്യക്കാരനായ മൃഗമായി പ്രഖ്യാപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ ഇതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി സംസ്ഥാന സർക്കാർ തേടിയതായി വനംവകുപ്പ് മന്ത്രി കെ.രാജു അറിയിച്ചു.
വന്യജീവി സംരക്ഷണനിയമത്തെ തുടർന്ന് കാട്ടുപന്നികളെ വധിക്കാൻ സാധിക്കാത്ത അവസ്ഥ ദീർഘകാലമായിട്ടുണ്ടായിരുന്നുവെന്നും ഇതേ തുടർന്ന് വൻതോതിൽ കാട്ടുപന്നികൾ സംസ്ഥാനത്തെ വനമേഖലകളിൽ പെറ്റുപെരുകിയെന്നും മന്ത്രി കെ രാജു പറയുന്നു.
നാട്ടിലേക്കിറങ്ങുന്ന കാട്ടുപന്നികൾ വൻതോതിൽ കൃഷിയും കാർഷികവിളകളും നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് നാട്ടിലിറങ്ങി നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ വനംവകുപ്പ് അനുമതി നൽകിയത്.
ഈ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി കാട്ടുപന്നികളെ കൊന്നെങ്കിലും അവയുടെ എണ്ണത്തിൽ ഒരു തരത്തിലുള്ള കുറവും ഇതുമൂലം ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമായതെന്നും ഈ സാഹചര്യത്തിലാണ് ശല്യകാരായ മൃഗമായി പ്രഖ്യാപിച്ച് കാട്ടുപന്നികളെ വ്യാപകമായി നശിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നതെന്നും മന്ത്രി വ്യക്തമാക്കി.