കൊച്ചി : എറണാകുളത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച പൈലറ്റ് ക്വാറന്റൈൻ ലംഘിച്ചതായി റിപ്പോർട്ട്. മെയ് 26 ന് ദുബായിലേക്ക് സർവീസ് നടത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ പൈലറ്റാണ് ക്വാറന്റൈൻ ലംഘിച്ചത്. പൈലറ്റിന് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് പുറത്തു വിട്ട റൂട്ട് മാപ്പിലാണ് പൈലറ്റ് ക്വാറന്റൈൻ നിയന്ത്രണങ്ങൾ പാലിക്കാതെ തേവരയിലെ സൂപ്പർ മാർക്കറ്റിലും കടകളിലും പോയിരുന്നതായി വ്യക്തമായത്.
വിമാന യാത്രയ്ക്ക് ശേഷം ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയണമെന്നായിരുന്നു നിർദേശമെങ്കിലും ഒരു ദിവസം മാത്രമാണ് പൈലറ്റ് ഹോട്ടലിൽ താമസിച്ചത്. ആദ്യ പരിശോധനയിൽ നെഗറ്റീവ് ആയതിനെ തുടർന്ന് വീട്ടിലേക്ക് പോയി.
പിന്നീട് സൂപ്പർ മാർക്കറ്റിലും ഇലക്ട്രിക് കടയിലും മറ്റു കടകളിലും എടിഎമ്മിലും പോയിരുന്നു. മേയ് 31 ന് കൊവിഡ് സ്ഥിരീകരിച്ചതോടെ പൈലറ്റിനെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ക്വാറന്റൈൻ ലംഘിച്ച പൈലറ്റിനെതിരെ കേസെടുത്തേക്കുമെന്നാണ് സൂചന. തേവര കണ്ടൈൻറ്മെൻറ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. റൂട്ട് മാപ്പ് പുറത്തു വന്നതിനെ തുടർന്ന് പ്രദേശത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അവശ്യ വസ്തുക്കൾക്ക് മാത്രമാണ് ഇളവുള്ളത്.