കണ്ണൂര്‍: കണ്ണൂരിൽ ദേശീയ പദ്ധതികളുടെ ശിലാസ്ഥാപന ചടങ്ങില്‍ പരസ്പരം പ്രശംസ ചൊരിഞ്ഞ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും. ഗെയിൽ, ദേശീയ പാത പദ്ധതികള്‍ കേരളം വേഗത്തില്‍ നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് നിതിന്‍ ഗഡ്കരി പറഞ്ഞു. കേരളത്തിൽ ഭൂമി ഏറ്റെടുക്കൽ പ്രതിസന്ധിയുണ്ടെന്നും എന്നാല്‍ സർക്കാർ അതു മറികടക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രളയാനന്തര അവസ്ഥ കണക്കിലെടുത്ത് കേരളത്തിന് പ്രത്യേക പരിഗണന നൽകി റോഡ് വികസനത്തിന് 450 കോടി രൂപ അനുവദിച്ചുവെന്നും വികസനത്തിന് രാഷ്ട്രീയ വ്യത്യാസം തടസമാവില്ലെന്നും ഗഡ്കരി ഉറപ്പ് നല്‍കി. അതേസമയം ഗഡ്കരിയെ മാന്‍ ഓഫ് ആക്ഷന്‍ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശംസിച്ചത്.
എന്നാൽ ഒരേ വിമാനത്തില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കൊപ്പം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ മാത്രം സിപിഎം സ്വീകരിച്ചെന്ന് ബിജെപി. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ തഴഞ്ഞുവെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ ടെര്‍മിനലിന് മുന്നില്‍ പ്രതിഷേധിച്ചു.
പ്രധാന ടെർമിനലിന്‍റെ ഡിപാർച്ചർ ഗേറ്റിലാണ് ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ നേതാക്കളെ കാത്തുനിന്നത്. എന്നാല്‍ ടെര്‍മിനല്‍ ഗേറ്റ് ഒഴിവാക്കി ഫയർ ഗേറ്റ് വഴിയാണ് ഇരുവരും പുറത്തിറങ്ങിയത്. ഇക്കാര്യം ബിജെപി പ്രവർത്തകർ അറിഞ്ഞില്ല. എന്നാല്‍ ഇതറിഞ്ഞ സിപിഎം നേതാക്കള്‍ ഫയര്‍ ഗേറ്റ് എക്സിറ്റിന് സമീപം എത്തുകയും ആദ്യം കാറിൽ കയറി എത്തിയ പിണറായിയെ സ്വീകരിക്കുകയുമായിരുന്നു. എന്നാല്‍ സിപിഎം പ്രവര്‍ത്തകര്‍ നിതിന്‍ ഗഡ്കരിയ്ക്ക് സ്വീകരണമൊന്നും നൽകിയതുമില്ല.
വിവരം അറിഞ്ഞ് ബിജെപി നേതാക്കള്‍ എത്തിയപ്പോഴേക്കും ഗഡ്കരിയുടെ വാഹനം പുറത്തുകടന്നിരുന്നു. വാഹനത്തിലുണ്ടായിരുന്ന ബിജെപി എംപി വി.മുരളീധരനെ വിളിച്ച് പ്രവര്‍ത്തകര്‍ കാര്യം പറഞ്ഞു. തുടര്‍ന്ന് സംഭവത്തില്‍ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരെ ടെര്‍മിനലില്‍ എത്തി ഗഡ്കരി നേരിട്ട് കണ്ടു. സി.കെ.പത്മനാഭന്‍ അടക്കമുള്ള നേതാക്കള്‍ ഗഡ്കരിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.