തിരുവനന്തപുരം: കോവിഡ് മുക്തനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആശുപത്രി വിട്ടതിന് പിന്നാലെ പുതിയ വിവാദം. മുഖ്യമന്ത്രിക്ക് വേണ്ടി കോവിഡ് പ്രൊട്ടോക്കോൾ അട്ടിമറിച്ചുവെന്നാണ് ഉയരുന്ന ആരോപണം. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ഇനിയും ലഭിച്ചിട്ടില്ല.
സാധാരണ ഗതിയിൽ കോവിഡ് പോസിറ്റീവ് ആയാൽ പത്താം ദിവസമാണ് അടുത്ത ടെസ്റ്റ് നടത്തുക. മുഖ്യമന്ത്രി കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ എത്തിയത് ഏപ്രിൽ എട്ടിനായിരുന്നു. കണക്കു പ്രകാരം അദേഹത്തിന് അടുത്ത ടെസ്റ്റ് നടത്തേണ്ടത് ഏപ്രിൽ 17നാണ്.
എന്നാൽ ഏഴു ദിവസത്തിന് ശേഷം ഇന്ന് മുഖ്യമന്ത്രിക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ടെസ്റ്റ് നടത്തുകയും കോവിഡ് നെഗറ്റീവ് ആകുകയായിരുന്നു. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
അതേസമയം മുഖ്യമന്ത്രിയുടെ കാര്യത്തിൽ പ്രോട്ടോക്കോൾ ലംഘനം നടന്നിട്ടില്ലെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പറയുന്നത്. മുഖ്യമന്ത്രിക്ക് പോസിറ്റീവായത് ഏപ്രിൽ ആറിനാണെന്നാണ് വിശദീകരണം.
മുഖ്യമന്ത്രിയുടെ മകൾക്ക് കോവിഡ് ബാധിച്ച ദിവസം തന്നെ അദ്ദേഹത്തിനും കോവിഡ് വന്നെങ്കിൽ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പരിഗണിച്ച് തൻ്റെ അസുഖം മറച്ചുവച്ചത് ഗുരുതര തെറ്റായി പോകും.
തെരഞ്ഞെടുപ്പിനു വേണ്ടി രോഗവിവരം മറച്ചുവെച്ച്, പൊതുപരിപാടികളിൽ പങ്കെടുത്ത്, അറിഞ്ഞുകൊണ്ടു രോഗം പരത്തുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നതെന്ന ആക്ഷേപത്തിനും ഇതു കാരണമാകുകയാണ്.
ഇക്കാര്യത്തിൽ അടുത്ത ദിവസം മുഖ്യമന്ത്രിയുടെ ഓഫിസ് വിശദികരണം നൽകുമെന്നാണ് സൂചന.