തിരുവനന്തപുരം ∙ ഭരണപരാജയത്തിനെതിരെ ആക്ഷേപങ്ങള്‍ പൊറുതി മുട്ടിയപ്പോള്‍ വിരമിച്ച വിദക്ദ്ധരെ വിളിച്ചുവരുത്തി പരിഹാര മാര്‍ഗങ്ങള്‍ തേടി മുഖ്യമന്ത്രി.
പൊതുജനങ്ങൾക്കു മികച്ച സേവനം ഉറപ്പാക്കാനും ഭരണസംവിധാനം മെച്ചപ്പെടുത്താനുമുള്ള മികച്ച നിര്‍ദേശങ്ങള്‍ തേടിയാണ് മുതിർന്ന മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയത് .
സംസ്ഥാന ഭരണവുമായി ബന്ധപ്പെട്ടു ദീർഘകാലത്തെ അനുഭവം ഉള്ളവരെന്ന നിലയിലാണ് ഇവരുടെ അഭിപ്രായം തേടിയത്. തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ മുൻ ചീഫ് സെക്രട്ടറിമാർ, മുൻ അഡീഷനൽ ചീഫ് സെക്രട്ടറിമാർ, മുൻ സംസ്ഥാന പൊലീസ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
സര്‍ക്കാരിന്‍റെ പ്രതിശ്ചായ നന്നാക്കാന്‍ പോന്ന മികച്ച നിര്‍ദേശങ്ങള്‍ ഇവര്‍ മുന്നോട്ടുവച്ചതായാണ് റിപ്പോര്‍ട്ട്. ചില കാര്യങ്ങളില്‍ ഇവര്‍ നിര്‍ദേശങ്ങള്‍ എഴുതി നല്‍കാമെന്ന് മുഖ്യമന്ത്രിക്ക് വാക്ധാനം ചെയ്തിട്ടുണ്ട്.
മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ.നായർ, സി.പി.നായർ, ജെയിംസ് വർഗീസ്, ജോൺ മത്തായി, ബാബു ജേക്കബ്, കെ.ജയകുമാർ, എസ്.എം.വിജയാനന്ദ്, ഷീല തോമസ്, പോൾ ആന്റണി, ടി.ബാലകൃഷ്ണൻ, കെ.എം.എബ്രഹാം, പി.എച്ച്.കുര്യൻ, രമൺ ശ്രീവാസ്തവ, അബ്ദുൽ സത്താർകുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു.