പിറവം : വിനോദ സഞ്ചാര വകുപ്പ് ഗ്രാമീണ വിനോദ സഞ്ചാര വികസന പദ്ധതിയിൽപ്പെടുത്തി പിറവം നഗരസഭയില്‍ പണി കഴിപ്പിച്ച പാഴൂർ കല്ലിടുംബിൽ കടവിൽ ആറ്റുതീരം പാർക്കിന്റെ രണ്ടാം ഘട്ടം നിർമ്മാണം പൂർത്തിയായി.
വിനോദ സഞ്ചാര വകുപ്പ് ഗ്രാമീണ വിനോദ സഞ്ചാര വികസന പദ്ധതിയിൽപ്പെടുത്തി നടപ്പിലാക്കിയ പദ്ധതികളിലൊന്നാണ് ആറ്റുതീരം പാർക്ക്.
പിറവം - എറണാകുളം റോഡിൽ പാഴൂർ മുല്ലൂർപ്പടിയിൽ നിർമ്മിച്ചിരിക്കുന്ന "ടേക് എ ബ്രേക്ക് " എന്ന വഴിയോര വിശ്രമകേന്ദ്രമാണ് മറ്റൊന്ന്. നാല്പത്തിയഞ്ചുലക്ഷം രൂപയാണ് ആദ്യഘട്ടത്തിൽ പാർക്കിനായി അനുവദിച്ചിരുന്നത്.
ആറ്റുതീരം റോഡിന്റെ ഒരുഭാഗം പുഴയാണ്, മറുഭാഗം വിശാലമായ പാടശേഖരവും. പുഴയോട് ചേർന്ന് 350 മീറ്റർ നീളത്തിൽ റോഡുള്ളതാണ് ഈ ഭാഗത്തിന്റെ പ്രത്യേകത. ആദ്യഘട്ടത്തിൽ പുഴയ്ക്കും റോഡിനും ഇടയിലുള്ള 125 മീറ്റർ ഭാഗത്ത് ടൈൽ വിരിച്ചു കമനീയമാക്കിയതിനൊപ്പം സഞ്ചാരികൾക്ക് ഇരിക്കാനുള്ള ബഞ്ചുകളുടെ നിർമ്മാണവും പൂർത്തിയാക്കിയിരുന്നു.
വകുപ്പ് മന്ത്രി തന്നയാണ് 2016 ൽ ആദ്യഘട്ട൦ പദ്ധതി ഉദ്ഘാടനം ചെയ്‌തത്. നഗരസഭാ ചെയർമാൻ സാബു കെ ജേക്കബ് ടുറിസം വർക്കിങ് ഗ്രൂപ്പിൽ നേരിട്ട് പദ്ധതി അവതരിപ്പിച്ചു അനുവദിച്ചുകിട്ടിയ 1.50 കോടി രൂപ കൊണ്ടാണ് പാർക്കിന്റെ രണ്ടാംഘട്ടം നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.
രണ്ടാംഘത്തിൽ 300 മീറ്ററോളം ഭാഗത്ത് വാക്ക് വേ, കിയോസ്‌ക്, ബോട്ട് ജെട്ടി, കോഫിഷോപ്, ആധുനിക രീതിയിലുള്ള ടോയിലറ്റ് സൗകര്യം, പാർക്കിംഗ് ഏരിയ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. നവീകരിച്ച പാർക്കിന്റെ ഉദ്ഘാടനം ടുറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജൂൺ 5 വൈകിട്ട് 6 മണിക്ക് നിർവഹിക്കും.
ചടങ്ങിൽ അനൂപ് ജേക്കബ് എം.എൽ.എ അദ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫറുള്ള റിപ്പോർട്ട് അവതരിപ്പിക്കു൦.
ജൂൺ 4 ന് ചൊവാഴ്ച രാവിലെ 6 മണിക്ക് പാർക്കിന്റെ പ്രചരണാർത്ഥം പിറവം ബസ് സ്റ്റാൻഡ് മൈതാനിയിൽ നിന്നും പാഴൂർ ആറ്റുതീരം പാർക്കിലേക്ക് ഹാഫ് മാരത്തോൺ പാർക്കിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ടുറിസം ഡിപ്പാർട്‌മെന്റുമായി ചേർന്ന് പിറവം പുഴയിൽ 4 ,5 ,6 തീയതികളിൽ ബോട്ട് സവാരിയും, സംഘടിപ്പിച്ചിട്ടുണ്ടെന്ന് ചെയർമാൻ സാബു.കെ.ജേക്കബ് അറിയിച്ചു.