രാജ്‌കോട്ട്: അരങ്ങേറ്റ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡോഡെയാണ് ഷാ രാജ്‌കോട്ടില്‍ വിന്‍ഡീസിനെതിരെ ബാറ്റ് ചെയ്യുന്നത്. 59 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് താരം തകര്‍ത്തത്. വെറും പതിനാല് ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ പരിചയമുള്ള പതിനെട്ടുകാരനെ ഇന്ത്യന്‍ ടീമിലേക്ക് ക്ഷണിച്ചപ്പോള്‍ നെറ്റിചുളിച്ചവര്‍ക്കുള്ള മറുപടിയാണ് പൃഥ്വി ഷായുടെ ബാറ്റിംഗ്.
56 പന്തുകളില്‍ ഏഴ് ഫോറുകളുടെ അകമ്പടിയോടെ 88.67 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് കന്നി അര്‍ദ്ധ സെഞ്ച്വറി താരം തികച്ചത്. 18 വര്‍ഷവും 329 ദിവസം പ്രാമുള്ളപ്പോഴാണ് താരം അരങ്ങേറ്റത്തില്‍ അർദ്ധ സെഞ്ച്വറി നേടിയത്. 1959 ല്‍ 20 വര്‍ഷവും 126 ദിവസം പ്രായമുള്ളപ്പോള്‍ അബ്ബാസ് അലി ബൈഗ് നേടിയ റെക്കോര്‍ഡാണ് പഴങ്കഥയായത്. മൂന്നാം സ്ഥാനത്തുള്ള ഗുണ്ടപ്പ വിശ്വനാഥ് 20 വര്‍ഷവും 276 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു അരങ്ങേറ്റ മത്സരത്തില്‍ ഫിഫ്റ്റി നേടിയത്.
https://twitter.com/BCCI/status/1047730972567818240
അരങ്ങേറ്റത്തിലെ വേഗതയാര്‍ന്ന ഇന്ത്യക്കാരന്റെ അര്‍ദ്ധ സെഞ്ച്വറിയില്‍ യുവാരാജിനും ഹര്‍ദ്ദിക്കിനും ശിഖര്‍ ധവാനും പുറകില്‍ നാലാമനാകാനും ഷായ്ക്ക് കഴിഞ്ഞു. യുവി 42 പന്തുകളില്‍ നിന്നും ഹര്‍ദ്ദിക് പാണ്ഡ്യ 48 പന്തിലും ശിഖര്‍ ധവാന്‍ 50 പന്തുകളില്‍ നിന്നുമായിരുന്നു ഫിഫ്റ്റി നേടിയത്. ഷായാകട്ടെ 56 പന്തുകളിലും.ഇന്ത്യക്കായി ടെസ്റ്റ് മത്സരം കളിക്കുന്ന 293 ാം താരമായാണ് പൃഥ്വി കോഹ്ലിയുടെ കീഴില്‍ ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയത്. ആദ്യ മത്സരത്തിനിറങ്ങുന്ന തനിക്ക് യാതൊരു ടെന്‍ഷനും ഇല്ലെന്ന് കഴിഞ്ഞദിവസം താരം പ്രതികരിച്ചിരുന്നു
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിക്കുന്ന അനുഭവസമ്പത്ത് കുറഞ്ഞ താരമാണ് പൃഥി ഷാ. സച്ചിന്‍ 9 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ മാത്രം കളിച്ചായിരുന്നു ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചത്. ഷായാകട്ടെ 14 മത്സരങ്ങളിലും. വെറും 14 മത്സരങ്ങള്‍ മാത്രമേയുള്ളൂവെങ്കിലും അതില്‍ മികച്ച റെക്കോര്‍ഡാണ് താരത്തിനു ഉയര്‍ത്തിക്കാട്ടാന്‍ ഉള്ളത്. ഏഴ് സെഞ്ച്വറികളും അഞ്ച് അര്‍ദ്ധ സെഞ്ച്വറികളുമാണ് താരം 14 മത്സരങ്ങളില്‍ നിന്നും നേടിയത്. 1418 റണ്‍സ് സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു.