കുവൈത്ത് സിറ്റി∙ തനിക്കെതിരായി റജിസ്റ്റർ ചെയ്ത കേസിൽ പാർട്ടി അനുവദിക്കുകയാണെങ്കിൽ മുൻകൂർ ജാമ്യം തേടില്ലെന്നു മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. മന്ത്രിമാരുടെ അഴിമതിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന പോരാട്ടത്തിനുള്ള അവാർഡ് ആയി കേസിനെ കാണുന്നുവെന്നു അദ്ദേഹം പറഞ്ഞു. ജെയിംസ് മാത്യു എംഎൽഎയുടെ പരാതിയിന്മേൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിനെക്കുറിച്ച് കുവൈത്ത് കെഎംസിസി സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു ഫിറോസ്.
ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് തനിക്കെതിരെ കേസെടുത്തിട്ടുള്ളത്. വ്യക്തിപരമായി അക്കാര്യത്തിൽ സന്തോഷമുണ്ട്. കൃത്യമായ രേഖകളുടെയും വ്യക്തമായ തെളിവുകളുടെയും പിൻബലത്തോടെയാണ് ഓരോ ആരോപണങ്ങളും ഉന്നയിക്കുന്നത്. മന്ത്രിസഭാ തീരുമാനങ്ങളുടെ പകർപ്പ് ഉൾപ്പെടെ ഹാജരാക്കിയിട്ടുണ്ട്. രേഖകൾ ചോരുന്നത് എവിടെനിന്നെന്ന് കണ്ടെത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. തന്നെ ചോദ്യം ചെയ്താൽ അതിന്റെ ഉറവിടം കണ്ടെത്താനാകുമെന്നാകും വിചാരം. അതിനുവേണ്ടിയാണ് തനിക്കെതിരെ കേസെന്നും അദ്ദേഹം പറഞ്ഞു.
വ്യാജരേഖ ചമക്കല്‍, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകൾ ചുമത്തിയാണ് പി.കെ.ഫിറോസിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ജെയിംസ് മാത്യു എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.