മനില : ഫിലിപ്പീൻസിൽ കൊറോണ രോഗിയുമായി പുറപ്പെട്ട വിമാനം തകർന്ന് പൈലറ്റും രണ്ട് ജീവനക്കാരും ഉൾപ്പെടെ 8 മരണം. തലസ്ഥാനമായ മനിലയിലെ നിനോയി അക്വിനോ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ജപ്പാനിലേക്ക് പോകാൻ പറന്നുയരവെയാണ് അപകടം. പ്രാദേശിക സമയം ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഫിലിപ്പൈൻ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് എയർ ആംബുലൻസായി ഉപയോഗിച്ചു വന്ന വിമാനമാണിത്. ടേക്ക് ഓഫിനിടെ റൺവെയിൽ നിന്നും തെന്നിനീങ്ങി തീപിടിക്കുകയും ശേഷം പൊട്ടിത്തെറിക്കുകയുമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.
മരിച്ചവരിൽ ആറ് പേർ ഫിലിപ്പീൻ വംശജരാണ്. ഇതിൽ ഒരു ഡോക്ടറും രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. രണ്ട് പേർ അമേരിക്ക, കാനഡ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഫിലിപ്പൈൻ പ്രവിശ്യകളിൽ ആവശ്യമായ വൈദ്യസഹായം എത്തിച്ചു നൽകുന്ന വിമാനങ്ങളിലൊന്നായിരുന്നു ഇത്.
ഫിലിപ്പൈൻ ചാർട്ടർ ഫ്ലൈറ്റ് കമ്പനിയായ ലയണെയറുടേതാണ് തകർന്ന വിമാനം. കഴിഞ്ഞ സെപ്റ്റംബറിൽ ഈ കമ്പനിയുടെ തന്നെ മറ്റൊരു വിമാനം തെക്കൻ മനിലയിൽ തകർന്ന് വീണ് ഒമ്പത് പേർ മരിച്ചിരുന്നു.