ഡൽഹി: രാജ്യത്തിന്റെ വളർച്ച തിരിച്ചുപിടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരായ പോരാട്ടവും ഒപ്പം കൊണ്ടുപോകണം. രാജ്യത്തിന് അതിനു സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇന്‍ഡസ്ട്രിയുടെ (സിഐഐ) 125–ാം വാർഷികാഘോഷം വിഡിയോ കോണ്‍ഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി. ജൂണ്‍ 8 മുതല്‍ കൂടുതല്‍ ഇളവുകള്‍ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയെ ഉയർന്ന വളർച്ചാ പാതയിലേക്ക് തിരികെ കൊണ്ടുവരാൻ ദൃഢനിശ്ചയം, ഉൾച്ചേർക്കൽ, നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങൾ, നവീന ആശയങ്ങൾ എന്നിവ പ്രധാനമാണ്. ആത്മനിർഭർ ഭാരതിന് ഈ ഘടകങ്ങൾ പ്രധാനമാണ്. കൊറോണ വൈറസ് സമ്പദ്‌വ്യവസ്ഥയെ മന്ദീഭവിപ്പിച്ചിരിക്കാം, പക്ഷേ ഇന്ത്യയുടെ വളർച്ച തിരികെ ലഭിക്കും. അൺലോക്കിന്റെ ആദ്യഘട്ടത്തിൽ തന്നെ വളർച്ച തിരിച്ചുപിടിക്കുന്നത് ആരംഭിച്ചു കഴിഞ്ഞു.
ഇന്ത്യയുടെ മികവുകൾ, പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള പ്രാപ്തി എന്നിവയിൽ വിശ്വാസമുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. നമ്മൾ ശരിയായ സമയത്ത് ശരിയായ നടപടികൾ കൈക്കൊണ്ടു. ഭൗതിക വിഭവങ്ങൾക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ മാത്രമല്ല മാനവവിഭവശേഷി സംരക്ഷിക്കാനും സർക്കാർ ശ്രമിച്ചു. കോവിഡ് പോരാട്ടത്തിനിടയിൽ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തി ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിനാണ് മുൻഗണന.
ഇന്ന് ബഹിരാകാശ, ആറ്റോമിക് മേഖലകളിൽ സ്വകാര്യ കമ്പനികൾക്കുള്ള സാധ്യതകൾ തുറന്നു. തന്ത്രപരമായ മേഖലകളിലെ അവരുടെ പങ്കാളിത്തം യാഥാർഥ്യമായി. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള (എംഎസ്എംഇ) അവസരങ്ങൾ പരമാവധി വർധിപ്പിക്കാൻ ശ്രമിക്കുകയാണ്. സർക്കാരിന്റെ തീരുമാനങ്ങൾ മനസിലാക്കാൻ ആഗോള സാഹചര്യം ഓരോരുത്തരും മനസ്സിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.