ഡൽഹി: സംസ്ഥാനങ്ങളിലെ കോവിഡ് സാഹചര്യത്തെ കുറിച്ച് സംസാരിക്കാൻ ഫോണിൽ വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിലൂടെ മൻ കി ബാത്ത് നടത്തുകയായിരുന്നു എന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ആന്ധ്ര, തെലങ്കാന, ഒഡിഷ, ജാർഖണ്ഡ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചിരുന്നു.
ബഹുമാന്യനായ പ്രധാനമന്ത്രി ഫോണിൽ വിളിച്ചു. ഫോണിലൂടെ മൻ കി ബാത്ത് പറയുകയാണ് അദ്ദേഹം ചെയ്തത്. പ്രശ്നങ്ങൾ കേട്ടുകൊണ്ട് കാര്യങ്ങൾ സംസാരിച്ചിരുന്നെങ്കിൽ നന്നായിരുന്നു. തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ സാധിക്കാത്തതിലെ അതൃപ്തി വ്യക്തമാക്കി സോറൻ ട്വിറ്ററിൽ കുറിച്ചു.
കോവിഡ് മരണ നിരക്ക് കൂടുതലുള്ള സംസ്ഥാനമാണ് ജാർഖണ്ഡ്. ദേശിയ മരണ നിരക്ക് 1.10 ആയിരിക്കുമ്പോൾ ജാർഖണ്ഡിൽ ഇത് 1.28 ആണ്. കഴിഞ്ഞ ദിവസം 133 മരണങ്ങളാണ് ജാർഖണ്ഡിൽ റിപ്പോർട്ട് ചെയ്തത്.