ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നടപടികളുമായി ഇന്ത്യ. പാകിസ്ഥാനുമായുള്ള സൗഹൃദരാഷ്ട്ര പദവി ഉപേക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നടപടികളുമായി ഇന്ത്യ മുന്നോട്ട് പോകുമെന്നും സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വിജയത്തിനായുള്ള പോരാട്ടമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയം സാധ്യമായ എല്ലാ നയതന്ത്ര നടപടികളും സ്വീകരിക്കും. ഭീകരർക്ക് വലിയ വില നൽകേണ്ടി വരും. പാകിസ്ഥാൻ ഏറ്റവും സൗഹൃദപരമായ രാജ്യമെന്ന പദവി ഇന്ത്യ പിൻവലിച്ചു.
പാകിസ്ഥാനെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഒറ്റപ്പെടുത്തും. അക്രമികളും അവർക്ക് പിന്നിലുള്ളവരും കനത്ത വില നൽകേണ്ടി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു . രാജ്യം ഒറ്റക്കെട്ടായി നിൽക്കണം.
ഭീകരതയെ ഒരേ സ്വരത്തിൽ എതിർക്കണം. കശ്മീരിൽ ആക്രമണം നടത്തിയവർക്ക് തക്കശിക്ഷ നൽകും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പിക്കും. സൈന്യത്തിന്‍റെ ധൈര്യത്തിലും ശൗര്യത്തിലും പൂർണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.