ഡൽഹി: രാജ്യത്ത് സാമ്പത്തിക മേഖല പതുക്കെ പതുക്കെ തിരിച്ചു വരികയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ നേരിടുന്ന വെല്ലുവിളി മറ്റിടങ്ങളിൽനിന്നും വ്യത്യസ്തമാണ്. രാജ്യത്തെ എല്ലാ ജനങ്ങളും കോവിഡ് പോരാട്ടത്തിൽ പങ്കാളികളായി. വലിയ ജനസംഖ്യയാണെങ്കിലും രോഗവ്യാപനവും മരണസംഖ്യയും കുറയ്ക്കാൻ സാധിച്ചെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു.
‘ഞാൻ അവസാനം നിങ്ങളോടു സംസാരിക്കുമ്പോൾ ട്രെയിൻ, ബസ്, വിമാന സർവീസുകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ ഇത്തവണ നിയന്ത്രണങ്ങളെല്ലാം നീക്കും. ആവശ്യമായ മുൻകരുതൽ നടപടികളോടെ സ്പെഷൽ ട്രെയിനുകളും വിമാനങ്ങളും സർവീസ് നടത്തും. പാവപ്പെട്ടവരാണ് കോവിഡിന്റെ ദുരിതം ഏറ്റവും നേരിട്ടത്. ഇതു കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശ്രമം തുടരുകയാണ്.
തൊഴിൽ മേഖല ഊർജസ്വലമാക്കാൻ വിവിധ തലങ്ങളിൽ ശ്രമം നടത്തുന്നുണ്ട്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ എല്ലാവരും പ്രോൽസാഹിപ്പിക്കുകയാണ്. സമ്പദ്‍വ്യവസ്ഥയുടെ വലിയൊരു ഭാഗം ഇപ്പോൾ സജീവമാണ്. ആറ് അടി അകലം പാലിക്കുന്നതിൽ അശ്രദ്ധയുണ്ടാകരുത്. കഴിയുന്നത്രയും മാസ്ക് ധരിക്കണം. വീടുകൾക്കുള്ളിൽ തന്നെ തുടരണം. കോവിഡിനെതിരെ ഇപ്പോൾ കൂടുതൽ ജാഗ്രതയോടെ ഇരിക്കണം’– പ്രധാനമന്ത്രി പറഞ്ഞു.