മുണ്ടക്കയം: മാതാപിതാക്കളെ മകന്‍ മുറിക്കുള്ളിൽ പൂട്ടിയിട്ടതും അച്ഛൻ അതിനുള്ളിൽ കിടന്ന് മരിച്ചതുമായ വാർത്ത നടുക്കത്തോടെയാണ് കേരളം കേട്ടത്. ഒരാഴ്ച മുൻപാണ് പൊടിയന്‍
പൂർണമായും കിടപ്പിലായത്. കഞ്ഞിവെള്ളം മാത്രം കഴിക്കാവുന്ന നിലയിലായിരുന്നു. പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങളാണെന്നാണു കരുതിയതെന്നും രാവിലെ കഞ്ഞിവെള്ളം കൊടുത്തതിനു ശേഷമാണു ജോലിക്കു പോയിരുന്നതെന്നും റെജി പറയുന്നു.
എന്നാൽ വീട്ടിൽ ആദ്യമെത്തിയ ജനപ്രതിനിധി പറയുന്നത് മറിച്ചാണ്:
''ആശാവർക്കർ അറിയിച്ചതിനെ തുടർന്ന് വീട്ടിൽ ചെന്നപ്പോൾ കണ്ട ദയനീയാവസ്ഥ മനസ്സിൽ നിന്നു മായുന്നില്ല. നിലത്തു വീണു കിടക്കുന്ന ഭക്ഷണം തറയിലെ മണ്ണോടുകൂടി അമ്മിണി വാരിക്കഴിക്കുന്നു. പൊടിയന് അനക്കം പോലുമില്ല.
ചെറിയ പൾസ് ഉണ്ടായിരുന്നതു കൊണ്ടാണ് ഉടൻ ആശുപത്രിയിൽ എത്തിച്ചത്. അടുക്കളയിൽ നോക്കിയപ്പോൾ ചോറും ഇറച്ചിക്കറിയും എല്ലാം ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ, ഇതൊന്നും ഇവർക്കു നൽകിയിട്ടില്ല.
പലതവണ ആശാ വർക്കർമാർ ഇവിടെ എത്തിയിരുന്നെങ്കിലും പൊടിയനെയും അമ്മിണിയെയും കാണാൻ മകൻ സമ്മതിച്ചില്ല. ആശുപത്രിയിൽ കൊണ്ടുപോകാൻ ജനപ്രതിനിധികളും പൊലീസും എത്തിയപ്പോഴും മകൻ എതിരു നിന്നു''.