പുരോഗതിക്കായ് പുതിയ യന്ത്രം ചമയ്ക്കൂ,
പഴയവയെയൊക്കെയും തച്ചുടച്ചേക്കൂ.
കാടുകൾ വെട്ടിത്തെളിച്ചു നാടാക്കുക,
മേടുകളുടച്ചവിടെ സൗധങ്ങൾ പണിയുക.
അരുവികളിലൂടെ മാലിന്ന്യമൊഴുകട്ടെ,
അവശിഷ്ടനിക്ഷേപയിടമാക്കു പുഴകളും.
കൃഷിയിടങ്ങൾക്കുമേൽ ഫാക്ടറികളുയരട്ടെ,
കർഷകർ കണ്ണുനീരുണ്ടു കഴിയട്ടെ.
ഭീമൻ പുകക്കുഴൽ തുപ്പും വിഷങ്ങളും,
അന്തരീക്ഷത്തിലേക്കൊഴുകിപ്പരക്കട്ടെ.
പിഴുതെടുക്കൂ ശിഷ്ട തരുനിരകൾ കൂടി,
എന്നെപ്പിളർന്നു നീ ഖനികളുമെടുക്കൂ.
മുറിവുകളിൽനിന്നു നോവുറവയായൊഴുകു-
മെൻ രക്തം കുടിച്ചു നിൻ ദുര ശമിപ്പിക്കൂ.
വികസനം വിലയിരുത്തുന്നതാം വേളയിൽ-
ദുര സ്വരുക്കൂട്ടിയതു നേട്ടമെന്നോതൂ.
ഇനി വരും തലമുറയ്ക്കായ് നേടി നീ-
യെന്റെ മൃതശരീരത്തിൻ തണുപ്പുമാത്രം.